മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി രേഖ രതീഷ് നൽകിയ പരാതി സൈബർ പൊലീസിന് കൈമാറി.
കൊച്ചി: സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സീരിയൽ നടി രേഖ രതീഷ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി നൽകിയ പരാതി സൈബർ പൊലീസിന് കൈമാറി. നടി വിവാഹം കഴിക്കുന്നുവെന്ന പേരിൽ അധിക്ഷേപ ക്യാപ്ഷനുകളും വീഡിയോകളും പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. നടിമാർ ഉൾപ്പെടെയുളളവരുടെ വ്യക്തിജീവിതം വിഷയമാക്കി അധിക്ഷേപ വീഡിയോകൾ നിർമിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് രേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രേഖാ രതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വാക്കുകള്‍
ശ്രീ പിണറായി വിജയൻ സാറിന്..
എന്റെ പേര് രേഖ രതീഷ്. മലയാളം സീരിയൽ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകനുണ്ട് എനിക്ക്. കഴിഞ്ഞ ഏഴേട്ട് ഒൻപത് മാസങ്ങളായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ് സാർ. രണ്ട് മൂന്ന് മാസമായി ഒരു കൂട്ടം യുട്യൂബേഴ്സ് എന്നെ കുറിച്ച് വളരെ മോശമായ രീതിയിൽ ക്യാപ്ഷൻസ് കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദം എനിക്ക് സഹിക്കാൻ പറ്റുന്നില്ല സാർ. അടുത്ത കാലത്തായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞു പോകുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന സ്ത്രീയാണ് ഞാൻ. എന്റെ മകന് വേണ്ടി..
പക്ഷേ ഈ യുട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. മാനസികമായിട്ടുള്ള സമ്മർദ്ദം.. എനിക്ക് ജീവിക്കാൻ പറ്റുന്നില്ല സാർ. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാരണം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്തുകൊണ്ട് എന്ന ചോദ്യം വന്നാൽ, എന്നെ തോജോവധം ചെയ്യുന്ന ഈ യുട്യൂബേഴ്സ് തന്നെയാണ് അതിന് പിന്നിലുള്ള കാരണമെന്ന് എനിക്ക് അറിയിക്കാൻ വേണ്ടിയാണ്. ഇതു കൊണ്ടെങ്കിലും ഇവിടെ അവസാനിക്കണം എല്ലാം.
എന്നെ മാത്രമല്ല എന്റെ ഫീൽഡിലുള്ള ഒരുകൂട്ടം ആൾക്കാരെ ഇതുപോലുള്ള കാര്യങ്ങൾ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യുട്യൂബേഴ്സ് ഉണ്ട്. ദയവ് ചെയ്ത് ഇതിനെതിരെ ശക്തമായ തീരുമാനം എടുക്കണം. എനിക്ക് വേണ്ടി മാത്രമല്ല എന്റെ സഹോദരന്മാരും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാതെ സർക്കാർ ഒരു തീരുമാനം എടുത്ത് ഇതിൽ നിന്നെല്ലാം ഞങ്ങളെ രക്ഷിക്കണമെന്ന് താഴ്മയോട് കൂടി ഞാൻ അപേക്ഷിക്കുന്നു.



