അനുമോളോടുള്ള 'ബീഫ്' പരാമർശത്തിൽ വിശദീകരണവുമായി നടൻ ഷിയാസ് കരീം. ഇത് സുഹൃത്തുക്കൾക്കിടയിലെ തമാശയാണെന്നും, ഇത്തരം ചർച്ചകൾക്ക് കാരണം ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
മോഡലായി എത്തി പിന്നീട് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടൻ കൂടിയായ ഷിയാസ് കരീമിന്റേത്. സമീപകാലത്തായി എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർക്ക് എതിരെയും ബിജെപിക്കാർക്ക് എതിരെയും ഷിയാസ് നിരവധി കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതെല്ലാം ഏറെ ശ്രദ്ധനേടുകയും ചെയ്തു. ഇതിനിടെയാണ് ഒരു പരിപാടിയില്‍ വച്ച് അനുമോളോട് 'ബീഫ് കഴിക്കുന്നില്ലേ'ന്ന് ഷിയാസ് ചോദിക്കുന്നത്. വേണ്ടെന്ന് അനുമോൾ പറയുമ്പോൾ, 'നീ എന്താ ബിജെപിയിൽ ചേർന്നോ', എന്നാണ് പരിഹാസരൂപേണ ഷിയാസ് ചോദിച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെയും അതിന് മുൻപും ചില വിമർശനങ്ങളും ഷിയാസ് കരീമിനെതിരെ വന്നു. അനുമോളുടെ വീഡിയോയ്ക്ക് പിന്നാലെ അത് വലിയ തോതിലായി മാറി. ഷിയാസ് കരീമിനെതിരെ യുവതി പീഡന പരാതി നൽകിയത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. ഇപ്പോഴിതാ ഇതിന് മറുപടിയുമായി ഷിയാസ് കരീം എത്തിയിരിക്കുകയാണ്.
ഷിയാസ് കരീമിന്‍റെ മറുപടി
"ഒരു കാര്യമേ പറയാനുള്ളൂ. ബീഫിന്‍റെ പ്രശ്നം ഉണ്ടാക്കിയത് ആരാന്ന് അറിയോ ? ഇവിടെയുള്ള ബിജെപിക്കാരാണ്. അനുമോളോട് ഞാന്‍ ബീഫ് കഴിക്കാന്‍ പറഞ്ഞു. അവള്‍ പറഞ്ഞത് ചേട്ടാ.. ഞാന്‍ ഡയറ്റാണെന്നാണ്. നീ ബിജെപിയില്‍ ചേര്‍ന്നോ എന്ന് ഞാന്‍ മനഃപൂര്‍വ്വം ചോദിച്ചതാണ്. ഈ ഒരു ടോക്ക് ഉണ്ടാകാന്‍ കാരണം ബിജെപിക്കാരാണ്. ഞങ്ങള്‍ കൂട്ടുകാരന്മാര്‍ക്കിടയില്‍ ചോദിക്കുന്നൊരു ടോക്കാണിത്. അത് ചോദിക്കാറില്ലേന്ന് നിങ്ങള്‍ മനസ് കൊണ്ട് ചോദിച്ച് നോക്ക്. ചോദിക്കാറുണ്ടാകും. അത് ഫണ്‍ ആണ്. അതെടുത്ത് മീഡിയക്കാരിട്ടതില്‍ എനിക്ക് ഒരു വിഷയവും ഇല്ല.
പിന്നെ പന്നിയിറച്ചി. പന്നിയിറച്ചി ഇല്ലേ അത് നന്നായിട്ട് വേവിക്കണം. കപ്പയും ഇട്ട് ഒലത്തി കഴിക്കണം. അടിപൊളിയാണ്. നമ്മള്‍ പഠിച്ച കിത്താബില്‍ അത് കഴിക്കാന്‍ പാടില്ലെന്ന് എഴുതിയിട്ടുള്ളത് കൊണ്ടാണ്. ഇല്ലായിരുന്നേല്‍ ഞാന്‍ കഴിച്ചേനെ. എന്നെ പിടിച്ച് കടിക്കാത്ത എല്ലാ സാധനവും കഴിക്കുന്ന ആളാണ് ഞാന്‍.
പിന്നെ കേസ്. കോടതിയില്‍ ക്ലോസ് ചെയ്തതാണ്. പെണ്ണുങ്ങള്‍ക്ക് നിയമത്തില്‍ മുന്‍ഗണന ഉള്ളിടത്തോളം കാലം ഈ കേസ് ആര്‍ക്ക് വേണമെങ്കിലും വരാം. തുടര്‍ന്ന് കൊണ്ടേയിരിക്കും. എന്‍റെ നിലപാടില്‍ നിന്നും ഒരിഞ്ച് പിറകോട്ട് ഞാന്‍ പോകില്ല. ഇനി എന്‍റെ പേരില്‍ എന്ത് പ്രശ്നം വന്നാലും, ജയില്‍ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. എന്നാലും എനിക്ക് കുഴപ്പമില്ല, ഒരു ഇന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നെ സുടാപ്പിയാക്കിയാലും എന്താക്കിയാലും കുഴപ്പമില്ല. അനുമോള്‍ എന്‍റെ സഹോദരിയാണ്. ഞങ്ങള്‍ക്ക് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നൊന്നും ഇല്ല. ഒത്തൊരുമയുണ്ട്. എന്ത് വര്‍ഗീയത ഉണ്ടാക്കിയാലും നടക്കില്ല. വിരിയും കേരളത്തില്‍ താമര. ദാ ഇവിടെ(ഓടച്ചാല്‍ കാണിക്കുന്നു)", എന്നാണ് ഷിയാസ് കരീം പറഞ്ഞത്. ഈ വീഡിയോയ്ക്ക് താഴേയും പിന്തുണച്ചും വിമർശിച്ചും നിരവധി പേർ കമന്റിടുന്നുണ്ട്.



