മല്‍സരമൊന്നിന് എട്ടു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയായിരുന്ന കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സില്‍ നിന്ന് സ്റ്റേഡിയം വാടകയായി ഈടാക്കിയത്.

കൊച്ചി: വാടകനിരക്കില്‍ ആറു ലക്ഷത്തിലേറെ രൂപയുടെ ഇളവ് നല്‍കിയാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഇക്കുറി ഐഎസ്എല്‍ മല്‍സരങ്ങള്‍ക്കായി വിട്ടുകൊടുക്കുന്നതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിളള. സ്റ്റേഡിയം നവീകരണത്തിനു വേണ്ടി ചെലവാക്കിയ തുക എത്രയെന്ന് ഇന്ന് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ജിസിഡിഎ ചെയര്‍മാന്‍ വെളിപ്പെടുത്തിയില്ല.

മല്‍സരമൊന്നിന് എട്ടു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയായിരുന്ന കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സില്‍ നിന്ന് സ്റ്റേഡിയം വാടകയായി ഈടാക്കിയത്. ഈ വര്‍ഷം ഇത് രണ്ടു ലക്ഷം രൂപയായി കുറച്ചു. ബ്ലാസ്റ്റേഴ്സിന്‍റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഈ സീസണിലേക്ക് മാത്രമാണ് ഇളവെന്ന് ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു..

ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതും റോഡ് ടാര്‍ ചെയ്യലുമൊഴികെ കലൂര്‍ സ്റ്റേഡിയത്തിലെ മറ്റെല്ലാ നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. ഐഎസ്എലിലെ ആദ്യ മല്‍സരം നിശ്ചയിച്ചിരിക്കുന്ന ഫെബ്രുവരി 22 ന് മുമ്പ് ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും ചന്ദ്രന്‍പിളള അവകാശപ്പെട്ടു. എന്നാല്‍ നവീകരണത്തിന് ചെലവായ തുകയുടെ കൃത്യമായ കണക്ക് സാങ്കേതിക സമിതിയുടെ പരിശോധനയ്ക്ക് ശേഷമേ പരസ്യമാക്കാനാകൂ എന്ന നിലപാടിലാണ് ജിസിഡിഎ ചെയര്‍മാന്‍.

സ്റ്റേഡിയത്തില്‍ ഭാവിയില്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേക പരിഗണന വേണമെന്ന് സ്പോണ്‍സര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അനുവദിക്കില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. മെസി വരില്ലെന്ന് ഉറപ്പായെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇന്നും ജിസിഡിഎ ചെയര്‍മാന്‍ തയാറായതുമില്ല.

മാര്‍ച്ച് 31 ന് ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുളള മല്‍സരത്തിന് വേദിയായി കൊച്ചിയെ പരിഗണിക്കുന്നുണ്ടെന്ന് ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക