- Home
- Sports
- Cricket
- 6 സ്പിന്നർമാർ, ഒരേയൊരു പേസർ, ഇന്ത്യക്കെതിരെ റെക്കോര്‍ഡുമായി പാകിസ്ഥാന്‍, സയ്യിം അയൂബിന് ഹാട്രിക് നഷ്ടമായത് തലനാരിഴക്ക്
6 സ്പിന്നർമാർ, ഒരേയൊരു പേസർ, ഇന്ത്യക്കെതിരെ റെക്കോര്‍ഡുമായി പാകിസ്ഥാന്‍, സയ്യിം അയൂബിന് ഹാട്രിക് നഷ്ടമായത് തലനാരിഴക്ക്
ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാനായി18 ഓവറുകളും എറിഞ്ഞത് സ്പിന്നർമാർ.സയിം അയൂബ് മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. ഏക പേസറായ ഷഹീൻ അഫ്രീദി റൺസ് വഴങ്ങിയപ്പോൾ, ഉസ്മാൻ താരിഖും മികച്ച പ്രകടനം കാഴ്ചവെച്ചു.

സ്പിന്‍ കെണിയില്‍ റെക്കോര്‍ഡ്
ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ സ്പിന്‍ കെണിയൊരുക്കി പാകിസ്ഥാന്‍ സ്വന്മാക്കിയത് ലോക റെക്കോര്‍ഡ്. മത്സരത്തില്‍ ആറ് സ്പിന്നര്‍മാര്‍ ചേര്‍ന്ന് 18 ഓവറാണ് പാകിസ്ഥാനായി പന്തെറിഞ്ഞത്.
ലോകകപ്പില്‍ രണ്ടാം തവണ
ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ഇന്നിംഗ്സിലെ18 ഓവറും സ്പിന്നര്‍മാര്‍ പന്തെറിയുന്നത്. 2012ലെ ടി20ലോകകപ്പിൽ പാകിസ്ഥാന്‍ തന്നെയായിരുന്നു ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ഓസ്ട്രേലിയയായിരുന്നു അന്ന് പാകിസ്ഥാന്‍റെ എതിരാളികള്‍.
അഫ്രീദി ഏക പേസര്‍
ഷഹീൻ ഷാ അഫ്രീദി മാത്രമായിരുന്നു ടീമിലെ ഏക സ്പെഷ്യലിസ്റ്റ് പേസർ. അഫ്രീദിയാകട്ടെ മത്സരത്തില്‍ രണ്ടോവര്‍ മാത്രമാണ് പന്തെറിഞ്ഞത്.
പന്തെറിഞ്ഞത് 6 സ്പിന്നര്‍മാര്‍
മത്സരത്തില്‍ പാകിസ്ഥാനായി പന്തെറിഞ്ഞത് ആറ് സ്പിന്നര്‍മാരായിരുന്നു. ക്യാപ്റ്റൻ സല്‍മാൻ അലി ആഗ, സയ്യിം അയൂബ്, അബ്രാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഉസ്മാന്‍ താരിഖ് എന്നിവരാണ് ഇന്ത്യക്കെതിരെ പന്തെറിഞ്ഞ പാക് സ്പിന്നര്‍മാര്‍.
ഞെട്ടിച്ച് തുടങ്ങി സല്‍മാന്‍ അലി ആഗ
പവര്‍ പ്ലേയിലെ ആദ്യ ഓവർ തന്നെ എറിയാനെത്തിയത് പാക് നായകൻ സല്‍മാന്‍ ആഗയായിരുന്നു. ഓവറിലെ അവസാന പന്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ പൂജ്യത്തിന് പുറത്താക്കി ആഗ ഇന്ത്യയെ ഞെട്ടിച്ചു.
തിളങ്ങി അയൂബ്
പാകിസ്ഥാന്‍ ഓപ്പണർ കൂടിയായ സയ്യിം അയൂബ് ആണ് മത്സരത്തില്‍ പാകിസ്ഥാനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ഹാര്‍ദ്ദിക പാണ്ഡ്യ എന്നിവരുടെ നിർണ്ണായക വിക്കറ്റുകളാണ് സയ്യിം വീഴ്ത്തിയത്.
ഹാട്രിക്ക് നഷ്ടമായത് തലനാരിഴക്ക്
തിലക് വര്‍മയെ പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കാക്കിയ അയൂബ് ഇന്ത്യയെ ഞെട്ടിച്ച് ഹാട്രിക്കിന് അടുത്തെത്തി. ഹാട്രിക് ബോള്‍ നേരിട്ട ശിവം ദുബെ തലനാരിഴക്കാണ് ബൗള്‍ഡാവാതെ രക്ഷപ്പെട്ടത്. ക്യാച്ചിനായി പാകിസ്ഥാൻ റിവ്യു എടുത്തെങ്കിലും പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായി.
അടിവാങ്ങിക്കൂട്ടി അഫ്രീദി
മത്സരത്തില്‍ പാകിസ്ഥാനായി ഇറങ്ങിയ ഒരേയൊരു പേസറായ ഷഹീന്‍ ഷാ അഫ്രീദി അടിവാങ്ങിക്കൂട്ടി. പവര്‍ പ്ലേയില്‍ അഫ്രീദിയെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്ത് തന്നെ കിഷൻ സിക്സിന് പറത്തിയിരുന്നു. അഫ്രീദിയെറിഞ്ഞ അവസാന ഓവറില്‍ റിങ്കുവും തകര്‍ത്തടിച്ചു. രണ്ടോവര്‍ മാത്രമെറിഞ്ഞ അഫ്രീദി 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
അബ്രാറിനും പൊതിരെ തല്ല്
വിക്കറ്റെടുത്തശേഷം ബാറ്റര്‍ക്ക് തലകൊണ്ട് ആംഗ്യം കാട്ടി യാത്രയയപ്പ് നല്‍കുന്ന പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെയും ഇന്ത്യ തെരഞ്ഞെുപിടിച്ച് ശിക്ഷിച്ചു. മൂന്നോവര്‍ എറിഞ്ഞ അബ്രാര്‍ 38 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.
തിളങ്ങി ഉസ്മാന്‍ താരിഖ്
വിവാദ ആക്ഷനിലൂടെ ശ്രദ്ധേയനായ ഉസ്മാന്‍ താരിഖിനെ ഇന്ത്യ കരുതലോടെയാണ് നേരിട്ടത്. ഉസ്മാനെതിരെ സാഹസത്തിനൊന്നും മുതിരാതിരുന്ന ഇന്ത്യക്ക് പക്ഷെ പത്തൊമ്പതാം ഓവറില്‍ അടിതെറ്റി. ഉസ്മാനെതിരെ സിക്സ് പറത്താൻ നോക്കിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ബൗണ്ടറിയില്‍ സയ്യിം അയൂബിന് ക്യാച്ച് നല്‍കി മടങ്ങി. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയ ഉസ്മാന്‍ താരിഖ് ഒരു വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

