ഉത്തരാഖണ്ഡില്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. 42 കാരനായ അർജുൻ ശർമയാണ് കൊല്ലപ്പെട്ടത്

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. 42 കാരനായ അർജുൻ ശർമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം. അമർദീപ് ഗ്യാസ് ഏജൻസിയുടെ ഉടമയായിരുന്ന അർജുന് ടിബറ്റൻ മാർക്കറ്റിന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ സംഘത്തിന്‍റെ വെടിയേല്‍ക്കുന്നത്. പിന്നാലെ ഇയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അന്വേഷണത്തില്‍ അർജുൻ ശർമയും അമ്മയും തമ്മില്‍ ദീർഘകാലമായി സ്വത്തുതർക്കത്തിലാണെന്നും ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സംഭവത്തില്‍ കൊല്ലപ്പെട്ട അർജുൻ ശർമയുടെ അമ്മ ബീന ശ‍ർമയേയും ഗൂഢാലോചന നടത്തിയ രണ്ടുപേരേയും ബൈക്കിലെത്തി വെടിയുതിർത്തവരെയും ഉൾപ്പെടെ 5 പേരെയാണ് അറസ്റ്റ് ചെയ്തത്. ബീന ശർമയും കൂട്ടാളികളും 12 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് കൊലപാതകം നടത്തുന്നതിന് സംഘത്തിന് നൽകിയത്. ഇതില്‍ മൂന്ന് ലക്ഷം രൂപ ആദ്യം കൈമാറി എന്നാണ് വിവരം. അന്വേഷണത്തില്‍ പൊലീസ് രണ്ട് 315 ബോർ പിസ്റ്റോളുകളും സ്കൂട്ടറും ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

YouTube video player