ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിജിലൻസ് രേഖകൾ രണ്ടാഴചയ്ക്കുള്ളിൽ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
ചെന്നൈ: ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജിക്ക് തിരിച്ചടി. ബാലാജി വൈദ്യുതിവകുപ്പ് മന്ത്രി ആയിരിക്കെ ട്രാൻസ്ഫോർമർ വാങ്ങിയതിലെ ക്രമക്കേടിൽ , അന്വേഷണം സിബിഐക്ക് വിട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവായി. ടെണ്ടറിലെ ക്രമക്കേട് കാരണം ഖജനാവിന് 397 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കാണിച്ച് അഴിമതി വിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കം നൽകിയ ഹർജിയിലാണ് ഉത്തരവ്. രണ്ടാഴ്ചയ്ക്കകം കേസ് രേഖകൾ സിബിഐക്ക് കൈമാറാൻ വിജിലൻസിനോട് നിർദേശിച്ച കോടതി, അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. സത്യസന്ധമായ അന്വേഷണം വേണമെന്ന ആവശ്യം മാത്രമാണ് കോടതി പരിഗണിച്ചതെന്നും കേസിന്ർറെ മെറിറ്റിലേക്ക് കടന്നിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2021നും 2023നും ഇടയിൽ 1182 കോടി രൂപ ചെലവിൽ 45,800 ട്രാൻസ്ഫോർമറുകൾ വാങ്ങിയ ഇടപാടുകളിലാണ് അന്വേഷണം. ടെണ്ടറിൽ പങ്കെടുത്ത മുപ്പതിലേറെ കമ്പനികൾ ഒരേ തുക രേഖപ്പെടുത്തിയതും കരാറുകൾ എല്ലാവർക്കുമായി പങ്കിട്ടതും സംശയകരമെന്നായിരുന്നു അറപ്പോർ ഇയക്കത്തിന്റെ വാദം.

