എപ്സ്റ്റീൻ ഫയൽസിലെ പരാമർശത്തെ തുടർന്നുണ്ടായ കോൺഗ്രസ് വിമർശനത്തിന് പിന്നാലെ ആഗോള എഐ ഇംപാക്ട് ഉച്ചകോടി ക്ഷണിതാക്കളുടെ പട്ടികയിൽ നിന്ന് ബിൽ ഗേറ്റ്സിന്റെ പേര് നീക്കം ചെയ്തു. ഇന്ത്യയുടെ എഐയിലെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: ആഗോള എഐ ഇംപാക്ട് ഉച്ചകോടിയിലെ ക്ഷണിതാക്കളുടെ പട്ടികയിൽ നിന്ന് ബിൽ ഗേറ്റ്സിന്റെ പേര് നീക്കി. എപ്സ്റ്റീൻ ഫയൽസിൽ പലതവണ പരാമർശിച്ചിട്ടും ഉച്ചകോടിയിലെ മുഖ്യ ക്ഷണിതാക്കളിൽ ബിൽ ഗേറ്റ്സിന്റെ പേര് ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടി കോൺഗ്രസ് വിമർശനം ഉന്നയിച്ചതോടെയാണ് പേര് നീക്കിയത്. ഇതാണോ ബിജെപിയുടെ പുതിയ ഇന്ത്യയെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പരിഹാസം. പിന്നാലെയാണ് ബിൽ ഗേറ്റ്സിന്റെ പേര് എഐ സമ്മിറ്റ് വെബ്സൈറ്റിൽ നിന്നും നീക്കിയത്. അതേസമയം ആഗോള എഐ ഇംപാക്ട് ഉച്ചകോടി ഇന്ത്യയുടെ പ്രാഗൽഭ്യം ലോകത്തിന് മുന്നിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

എപ്സ്റ്റീനുമായുള്ള കൂട്ടുകെട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറഞ്ഞ ബിൽ ഗേറ്റ്സ് നേരത്തെ പരസ്യമായി മാപ്പും പറഞ്ഞിരുന്നു. ഇന്നലെ ഇന്ത്യയിലെത്തിയ ബിൽ ഗേറ്റ്സ് ആന്ധ്ര പ്രദേശിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം കൃഷിയിടങ്ങളടക്കം സന്ദർശിച്ചിരുന്നു. വിവിധ ലോക നേതാക്കളടക്കം ആയിരങ്ങളാണ് ഓരോ ദിവസവും ദില്ലിയിൽ നടക്കുന്ന ആഗോള എഐ ഉച്ചകോടിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ഭാഷകളിലെ എഐ ഉപയോഗം, ഭരണം, റോഡ് സുരക്ഷ, വിവരാധിഷ്ഠിത എഐ മുതലായ വിഷയങ്ങളിലായിരുന്നു ഇന്നലെ ചർച്ചകൾ. ഇന്ന് എഐ സുരക്ഷ, നൈപുണ്യ വികസനം, സാങ്കേതിക വിദ്യയുടെ ജനാധിപത്യവൽക്കരണം മുതലായ വിഷയങ്ങളും ഉച്ചകോടി ചർച്ച ചെയ്യും. എഐയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പ്രാഗൽഭ്യം ലോകത്തിന് മുന്നിൽ ഉച്ചകോടിയിലൂടെ വ്യക്തമാകുമെന്നും, മനുഷ്യ പുരോഗതിക്കായി ഉത്തരവാദിത്വത്തോടെ എഐയെ ഉപയോഗപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബന്ധത ഉറപ്പിക്കുന്നതാണെന്നും മോദി എക്സിൽ കുറിച്ചു. അതിനിടെ ഉച്ചകോടിയുടെ ക്രമീകരണത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ വ്യാപക പരാതി ഉയരുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി എത്തിയപ്പോൾ സുരക്ഷാ ക്രമീരണങ്ങളുടെ ഭാഗമായി സ്റ്റാളുകൾ ഒഴിപ്പിച്ചതിന് പിന്നാലെ സ്റ്റാളുകളിൽ നിന്ന് എഐ ഉപകരണങ്ങൾ അടക്കം മോഷണം പോയെന്ന് പരാതി ഉയർന്നു. ഇതടക്കം ചൂണ്ടികാട്ടിയാണ് കോൺഗ്രസ് വിമർശനം കടുപ്പിക്കുന്നത്.