ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ജാതീയ പാർട്ടി (ബിജെപി) ഒരു സീറ്റ് നേടി. പാർട്ടി അധ്യക്ഷൻ അന്ദലീവ് റഹ്മാൻ പാർഥോയാണ് ഭോല-1 മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ബിഎൻപി സഖ്യം 212 സീറ്റുകളുമായി രാജ്യത്ത് അധികാരം ഉറപ്പിച്ചു.

ധാക്ക: ബം​ഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ 'ബിജെപി'ക്ക് ഒരു സീറ്റ്. പേര് കേട്ട് അമ്പരക്കേണ്ട, ഇന്ത്യയിലെ ബിജെപിയല്ല ഇത്. ബംഗ്ലാദേശിലെ 13-ാമത് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ജാതീയ പാർട്ടി അഥവാ ബിജെപിയാണ് ഒരു സീറ്റിൽ ജയം സ്വന്തമാക്കിയത്. ഭോല-1 മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ പാർട്ടി അധ്യക്ഷൻ അന്ദലീവ് റഹ്മാൻ പാർഥോയാണ് ബം​ഗ്ലാദേശിലെ ബിജെപിക്കായി ഏക സീറ്റ് നേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട 297 സീറ്റുകളിലെ ഫലം അനുസരിച്ച് ബിഎൻപിയും സഖ്യകക്ഷികളും ചേർന്ന് 212 സീറ്റുകളുമായി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ബിഎൻപി ഒറ്റയ്ക്ക് 209 സീറ്റുകൾ നേടിയപ്പോൾ ഗാനോസംഹതി ആന്ദോളൻ, ബംഗ്ലാദേശ് ജാതീയ പാർട്ടി, ഗാനോ അധികാർ പരിഷത്ത് എന്നീ സഖ്യകക്ഷികൾ ഓരോ സീറ്റുകൾ വീതം നേടി. ജമാഅത്തെ ഇസ്‌ലാമിയും സഖ്യകക്ഷികളും 77 സീറ്റുകൾ നേടിയതായാണ് ഒടുവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.

അന്ദലീവ് റഹ്മാൻ പാർഥോയുടെ ജയം

ഭോല-1 മണ്ഡലത്തിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് അന്ദലീവ് റഹ്മാൻ പാർഥോ വിജയിച്ചത്. 1,05,543 വോട്ടുകൾ അദ്ദേഹം നേടിയപ്പോൾ തൊട്ടടുത്ത എതിരാളിയായ ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർത്ഥി മുഹമ്മദ് നസ്‌റുൽ ഇസ്‌ലാമിന് 75,337 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഭോലയെ ദക്ഷിണ മേഖലയിലെ ഏറ്റവും ആധുനിക നഗരമായി മാറ്റുമെന്ന പാർഥോയുടെ വാഗ്ദാനം വോട്ടർമാർ നെഞ്ചേറ്റിയെന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്. ഭോല-ബാരിഷാൽ പാലം നിർമ്മാണം, മെഡിക്കൽ കോളേജ് സ്ഥാപിക്കൽ, എല്ലാ വീടുകളിലും പാചകവാതക കണക്ഷൻ ഉറപ്പാക്കൽ തുടങ്ങിയ വികസന പദ്ധതികൾക്കാണ് പാർഥോ മുൻഗണന നൽകുന്നത്. ബിഎൻപി സഖ്യം അധികാരത്തിൽ വരുന്നതോടെ പ്രദേശത്ത് വലിയ തോതിലുള്ള സുസ്ഥിര വികസനം കൊണ്ടുവരാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാഷ്ട്രീയക്കാരൻ എന്നതിലുപരി മികച്ച വിദ്യാഭ്യാസ വിദഗ്ദ്ധനും അഭിഭാഷകനുമാണ് അന്ദലീവ് റഹ്മാൻ പാർഥോ. ധാക്കയിലെ ബ്രിട്ടീഷ് സ്കൂൾ ഓഫ് ലോയുടെ പ്രിൻസിപ്പൽ കൂടിയായ അദ്ദേഹം 2008-ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. മുൻ മന്ത്രി നസിയൂർ റഹ്മാൻ മഞ്ജുവിന്റെ മകനായ പാർഥോ, മുൻപും ഭോല-1 മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയിട്ടുണ്ട്. 50 രാഷ്ട്രീയ പാർട്ടികളും രണ്ടായിരത്തിലധികം സ്ഥാനാർത്ഥികളും അണിനിരന്ന ഈ വമ്പൻ പോരാട്ടത്തിൽ ബിഎൻപി സഖ്യം കരുത്തുതെളിയിച്ചപ്പോൾ, പാർഥോയിലൂടെ ബിജെപിയും ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു.