തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും. 

ദില്ലി: വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും. വനിത സംവരണ ബില്ലിനെ വിവിധ രാഷ്ട്രീയ കക്ഷികള്‍ എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ ബില്ല് പാസാക്കാൻ സര്‍ക്കാരിന് സാധിക്കൂ. 

കാരണം മൂന്നിൽ രണ്ട് ഭൂരിപക്ഷം ഈ ബില്ലുകള്‍ പാസാക്കാൻ അനിവാര്യമാണ്. ആ സാഹചര്യത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഈ ബില്ലിനെ എങ്ങനെ കാണുന്നു എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം കോണ്‍ഗ്രസ് നേതൃയോഗം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് ഈ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാനാണ്. വനിതാ സംവരണ ബിൽ എന്ന പേരിൽ ഇപ്പോള്‍ മണ്ഡല പുനര്‍നിര്‍ണയം കൂടി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. അത്തരത്തിൽ മണ്ഡല പുനര്‍നിര്‍ണയം കൂടി വരുമ്പോള്‍ തെക്കെയിന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഇടിയും. ഈ വാദത്തിന് കോണ്‍ഗ്രസിന്‍റെ യോഗത്തിൽ കൂടുതൽ പ്രാമുഖ്യം ലഭിച്ചുവെന്നാണ് വിവരം.