ഓരോ സംസ്ഥാനത്തെയും സീറ്റുകളിൽ പിന്നീട് ചർച്ച നടത്താമെന്ന സർക്കാരിൻ്റെ സമവായ നിർദ്ദേശം പ്രതിപക്ഷം തള്ളി. സംസ്ഥാനങ്ങളിലെ സീറ്റ് ഒരേ രീതിയിൽ കൂട്ടാം എന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോയ പ്രധാനമന്ത്രി കളവ് പറയുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ദില്ലി: വനിത സംവരണ ബില്ല് നാളെ പാർലമെൻറ് ചർച്ചയ്ക്കെടുക്കാനിരിക്കെ സർക്കാർ നീക്കത്തെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടിലും ബിഎസ്പി അദ്ധ്യക്ഷ മായാവതിയും. ഓരോ സംസ്ഥാനത്തെയും സീറ്റുകളിൽ പിന്നീട് ചർച്ച നടത്താമെന്ന സർക്കാരിൻ്റെ സമവായ നിർദ്ദേശം പ്രതിപക്ഷം തള്ളി. സംസ്ഥാനങ്ങളിലെ സീറ്റ് ഒരേ രീതിയിൽ കൂട്ടാം എന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോയ പ്രധാനമന്ത്രി കളവ് പറയുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നിലപാട് ആലോചിക്കാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം മൂന്ന് മണിക്ക് ചേരും.

ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിത സംവരണം നടപ്പാക്കാനാണ് സർക്കാരിൻ്റെ നിർദ്ദേശം. സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം കൂടും എന്നാണ് സർക്കാർ ആദ്യം പറഞ്ഞതെങ്കിലും ബില്ലിൽ ഈ നിർദ്ദേശമില്ല. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകില്ലെന്നും മണ്ഡല പുനർനിർണ്ണയ കമ്മീഷൻ ഫോർമുല നിശ്ചയിക്കുമെന്നും സർക്കാർ വാദിക്കുന്നു. ഇക്കാര്യത്തിൽ കമ്മീഷൻ വിശദചർച്ച നടത്തുമെന്നും തല്ക്കാലം ആകെ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചതേ ഉള്ളെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പ് പാലിക്കാതെയാണ് ബില്ല് വന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ബില്ല് ബഹളം വച്ച് തടയേണ്ടതുണ്ടോ എന്നതടക്കം വിഷയങ്ങൾ പ്രതിപക്ഷ യോഗം ചർച്ച ചെയ്യും. ഇതിനിടെ മുൻ സ്പീക്കർ മീരാകുമാറിനു പിന്നാലെ മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും ബില്ലിനെ അനുകൂലിച്ച് പ്രസ്താവന നല്കിയത് കോൺഗ്രസിന് ക്ഷീണമായി. ചരിത്രം കുറിക്കുന്ന ബില്ലെന്നാണ് പ്രതിഭ പാട്ടീൽ പറഞ്ഞത്. ബില്ലിനെ എല്ലാവരും അനുകൂലിക്കണമെന്ന് ബിഎസ്പി നേതാവ് മായാവതിയും നിർദ്ദേശിച്ചു.

ബില്ല് പാസ്സാക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. അതിനാൽ പ്രതിപക്ഷം ഒന്നടങ്കം എതിർത്തു നിന്നാൽ ബില്ല് പരാജയപ്പെടും. നാളെ പ്രധാനമന്ത്രി സംസാരിക്കുമ്പോൾ നൽകുന്ന ഉറപ്പുകളോടെ പ്രതിപക്ഷം എതിർപ്പ് അവസാനിപ്പിക്കും എന്നാണ് സർക്കാരിൻറെ പ്രതീക്ഷ.

YouTube video player