നേത്രരോഗ വിദഗ്ദ്ധ ഡോ. ഹേമലതയുടെ മരണത്തിന് പിന്നാലെ, അവർ ബാക്കിവെച്ച കോടികളുടെ സ്വത്ത് ആർക്കെന്നതിനെ ചൊല്ലിയാണ് തർക്കം. പിന്നാലെ ഹേമതലയുടെ ഭൂമി സംബന്ധിച്ച് ജില്ലാ കളക്ടർ നിർണായക വെളിപ്പെടുത്തൽ നടത്തി
ഭോപ്പാൽ: ഡോക്ടറുടെ മരണത്തിന് തൊട്ടുമുൻപുള്ള ശബ്ദ സന്ദേശത്തെയും അവരുടെ 60 കോടിയുടെ സ്വത്തിനെയും ചുറ്റിപ്പറ്റി ദുരൂഹത. മുതിർന്ന നേത്രരോഗ വിദഗ്ദ്ധ ഡോ. ഹേമലത ശ്രീവാസ്തവയുടെ (81) മരണത്തിന് പിന്നാലെ, അവർ ബാക്കിവെച്ച കോടികളുടെ സ്വത്ത് ആർക്കെന്നതിനെ ചൊല്ലിയാണ് തർക്കം. പിന്നാലെ ഹേമതലയുടെ ഭൂമി സംബന്ധിച്ച് ജില്ലാ കളക്ടർ നിർണായക വെളിപ്പെടുത്തൽ നടത്തി.
മധ്യപ്രദേശിലെ റൈറ്റ് ടൗണ്‍ സ്വദേശിനിയാണ് ഹേമലത. ഭർത്താവും മകനും നേരത്തെ മരിച്ചു പോയതിനാൽ അവർ തനിച്ചാണ് താമസിച്ചിരുന്നത്. ജനുവരി 12നായിരുന്നു ഹേമലതയുടെ 81-ാം ജന്മദിനം. ഹേമലത തന്‍റെ മകന്‍റെ സുഹൃത്തായ ഡോ. സുമിത് ജെയിനും ഭാര്യ പ്രാചി ജെയിനുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം അവരുടെ ആരോഗ്യനില വഷളായി. ജനുവരി 15-ഓടെ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഈ ദിവസങ്ങളിൽ ഒന്നിൽ റൈറ്റ് ടൗണിലെ 11,000 ചതുരശ്ര അടി സ്ഥലം ഡോ. സുമിതിന് ദാനമായി നൽകിക്കൊണ്ടുള്ള രേഖകളിൽ അവർ ഒപ്പിട്ടതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സുമിത് പറയുന്നത് മകന്‍റെ സ്മരണയ്ക്കായി ആശുപത്രി പണിയാൻ ഹേമലത സ്വമേധയാ ഭൂമി നൽകിയതാണെന്നാണ്.
ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ചെന്ന് ആരോപണം
എന്നാൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സുമിതിന്‍റെ അവകാശവാദത്തെ തള്ളിക്കളഞ്ഞു. ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയുമാണ് ഒപ്പുവെപ്പിച്ചത് എന്നാണ് ആരോപണം. അതേസമയം മുഴുവൻ സ്വത്തും തങ്ങൾക്ക് നൽകാനാണ് ഡോക്ടർ ആഗ്രഹിച്ചതെന്ന് അവകാശപ്പെട്ട് ഗായത്രി മന്ദിർ എന്ന ട്രസ്റ്റ് രംഗത്തുവന്നു. ഹേമലതയുടെ സഹോദരിമാരിൽ ഒരാളായ കനക് ലത മിശ്ര ഈ അവകാശവാദത്തെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ മറ്റൊരു സഹോദരിയായ ശാന്തി മിശ്ര ഹേമലതയുടെ മൃതദേഹം ഏറ്റുവാങ്ങുകയും സ്വത്തിലെ നിയമപരമായ അവകാശത്തിനായി രംഗത്തെത്തുകയും ചെയ്തു.
സ്വത്ത് സംബന്ധിച്ച് അവകാശ തർക്കം മുറുകിയതോടെ ജില്ലാ കളക്ടർ രാഘവേന്ദ്ര സിംഗ് നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തി. അവകാശവാദം ഉന്നയിക്കുന്ന ഭൂമി മുനിസിപ്പൽ കോർപ്പറേഷന്റെ ലീസ് വ്യവസ്ഥയിലുള്ളതാണെന്നും നിയമപരമായി ഇത് മറ്റൊരാൾക്ക് ദാനം ചെയ്യാൻ കഴിയില്ലെന്നും കളക്ടർ വ്യക്തമാക്കി. മരണത്തിന് മുൻപ് നൽകിയ മൊഴിയിൽ, താൻ സ്വത്ത് ദാനം ചെയ്തിട്ടില്ലെന്നും തെറ്റായ വിവരങ്ങൾ നൽകിയാണ് രേഖകൾ ചമച്ചതെന്നും ഡോ. ഹേമലത വ്യക്തമാക്കിയിരുന്നു.
2022-ലാണ് ഹേമലതയുടെ ഏക മകൻ ഹൃദയാഘാതം മൂലം മരിച്ചത്. 2024 ഡിസംബറിൽ ഭർത്താവ് മരിച്ചു. ശാരീരികമായി നവംബർ വരെ പൂർണ്ണ ആരോഗ്യവതിയായിരുന്ന അവർ എങ്ങനെ പെട്ടെന്ന് അവശയായി എന്നതിൽ അയൽവാസികൾക്കും ഡോക്ടർമാർക്കും സംശയമുണ്ട്. കഴിഞ്ഞ വർഷം നവംബർ 9 ന് മെഡിക്കൽ കോണ്‍ഫ്രൻസിൽ പങ്കെടുക്കുമ്പോൾ അവർ ആരോഗ്യവതിയായിരുന്നു. ജനുവരിയോടെ എങ്ങനെ ഈ അവസ്ഥയിൽ എത്തി എന്നതിലാണ് സംശയം ഉയരുന്നത്.


