വിവാഹ ചടങ്ങിന് ശേഷം മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് അടച്ച് പൂട്ടിയ മുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരു: വിവാഹ ചടങ്ങിനിടെ കല്യാണ മണ്ഡപത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന് പരാതി. ബെംഗളൂരുവിലെ ബിദറഹള്ളിയിൽ ഒരു കോടി രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടെന്നാണ് പരാതി. അമേരിക്കയിൽ നിന്നെത്തിയ ശ്രീദേവി എന്ന ഡോക്ടർ മണ്ഡപത്തിലെ മുറിയിൽ അടച്ച് സൂക്ഷിച്ച സ്വണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ആവലഹള്ളി പൊലീസ് അന്വേഷണം തുടങ്ങി.
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഓൾഡ് മദ്രാസ് റോഡിലെ കല്യാണ മണ്ഡപത്തിലെത്തിയ ബെംഗളൂരു സ്വദേശിയായ എൻആർഐ ഡോക്ടറാണ് കവർച്ചയ്ക്ക് ഇരയായത്. ബിദറഹള്ളിയിലെ എസ്ഡിപി പാലസ് കല്യാണ മണ്ഡപത്തിലായിരുന്നു കവർച്ച. വിദേശത്ത് നിന്നെത്തിയ ഡോക്ടർക്ക് കല്യാണ മണ്ഡപത്തിൽ വച്ച് സഹോദരൻ ആഭരണങ്ങളടങ്ങിയ പെട്ടി കൈമാറിയിരുന്നു. ഇതിൽ കുറച്ചണിഞ്ഞ ശേഷം ബാക്കിയുള്ള ആഭരണങ്ങൾ പെട്ടിയോടെ മണ്ഡപത്തിലെ മുറിയിൽ വച്ച് പൂട്ടുകയായിരുന്നു. ചടങ്ങുകൾക്ക് ശേഷം ഇത് തിരികെ എടുക്കാൻ എത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് ഡോക്ടർ വ്യക്തമാക്കി.
മുറിയുടെ ലോക്ക് തകർത്ത ലക്ഷണങ്ങളില്ല. ഡോക്ടർ പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത ആരെങ്കിലുമോ മണ്ഡപത്തിലെ ജീവനക്കാരോ ആകാം കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. മുറിയുടെ താക്കോൽ ചടങ്ങിനെത്തിയവർക്ക് കൈമാറിയിരുന്നെന്നും ജീവനക്കാരുടെ പക്കൽ മറ്റ് താക്കോലുകൾ ഇല്ലായിരുന്നുവെന്നും മണ്ഡപത്തിന്റെ മാനേജർ മൊഴി നൽകി. അന്വേഷണവുമായി സഹകരിക്കുമെന്നും മാനേജർ വ്യക്തമാക്കി. ആവലഹള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്, കല്യാണ മണ്ഡപത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചടങ്ങിനെത്തിയവരെ വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

