ഡൽഹിയിലെ ദ്വാരകയിൽ ബഹളത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തതിനെ തുടർന്ന് തൊഴിലാളി കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു, പ്രതിയായ പൊലീസുകാരൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ തർക്കത്തിനിടെ പൊലീസുകാരൻ വെടിയുതിർത്തതിനെത്തുടർന്ന് ഒരു തൊഴിലാളി കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജാഫർപൂർ കലാൻ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ ലേബർ കോളനിയിൽ താമസിക്കുന്ന തൊഴിലാളികൾ പാർട്ടിക്കിടെ ബഹളം വെച്ചതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്.
സമീപത്ത് താമസിക്കുന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ബഹളത്തെക്കുറിച്ച് പരാതിപ്പെടുകയും തൊഴിലാളികളുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെ ഉദ്യോഗസ്ഥൻ തന്‍റെ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. രണ്ട് തൊഴിലാളികൾക്കാണ് വെടിയേറ്റത്. ഇതിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി. പരിക്കേറ്റ മറ്റൊരാൾ ഇപ്പോൾ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതിയായ പൊലീസുകാരൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസുകാരന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരകൃത്യം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.


