നിലവിൽ കേന്ദ്രം നൽകുന്ന ഫണ്ടിൻ്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ സാധ്യമാകൂവെന്ന് വ്യക്തമാക്കിയ സംസ്ഥാനം കേന്ദ്ര സർക്കാരിൽ നിന്ന് പല ഫണ്ടുകളും ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ദില്ലി: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുളള അധ്യാപകരായ സ്പെഷ്യൽ എഡ്യുക്കേഴ്സിന് സ്ഥിരനിയമനം നൽകാനാവില്ലെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ. സ്ഥിരപ്പെടുത്തുന്നത് അധിക ബാധ്യതയുണ്ടാക്കുമെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സംസ്ഥാനത്തിന് ഇതിന് കഴിയില്ലെന്നും സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ സമർപ്പിച്ച് സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം
നിലവിൽ കേന്ദ്രം നൽകുന്ന ഫണ്ടിൻ്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ സാധ്യമാകൂ. കേന്ദ്രം പദ്ധതി അവസാനിപ്പിച്ചാൽ ഇതിന്റെ സാമ്പത്തിക ബാധ്യത തങ്ങാനാകില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.നികുതിയിനത്തിൽ അടക്കം കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുള്ള ഫണ്ട് തടഞ്ഞുവെയ്ക്കുകയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിക്കായി കെ വാസുകി ഐഎഎസിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ നാളെ സുപ്രീംകോടതിയിൽ വാദം നടക്കും
