ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം എന്ന് ഇന്ത്യ. കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ചർച്ച ചെയ്തു.
ദില്ലി: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം എന്ന് ഇന്ത്യ. കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ചർച്ച ചെയ്തു. അതേസമയം, ജിസിസിയിൽ നിന്നുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ് വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കിയിട്ടില്ലെന്ന് ഇറാനും അറിയിച്ചു. ഇന്ത്യയിൽ നിന്ന് 20000 കിലോ മരുന്ന് കൂടി ഇറാൻ എംബസി അയച്ചു.
ഇറാനുമേൽ അമേരിക്ക സമുദ്ര ഉപരോധം തുടങ്ങി. ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പലുകളും തടയുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനിയൻ തുറമുഖങ്ങൾക്ക് ഭീഷണിയുണ്ടായാൽ ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല എന്ന് ഇറാനിയൻ സൈനിക വക്താവ് പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കൻ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ ഉപരോധം.
അതേസമയം, ലിയോ മാർപാപ്പക്കെതിരെ നടത്തിയ കടുത്ത പരാമർശങ്ങളിൽ താൻ മാപ്പ് പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ യുദ്ധത്തിനെതിരെ സംസാരിച്ച മാർപാപ്പയാണ് തെറ്റു ചെയ്തതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം.

