രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. തൊഴിലാളികളുടെയും കർഷകരുടെയും ആശങ്കകൾ അവഗണിച്ചുവെന്നും, തൊഴിൽ നിയമസംഹിതകളും വ്യാപാര കരാറുകളും അവരുടെ അവകാശങ്ങളെ ഹനിക്കുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
ദില്ലി: ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം അറിയിച്ച് രാഹുൽ ഗാന്ധി. ഭാവിക്കായുള്ള തീരുമാനം എടുക്കുമ്പോൾ തൊഴിലാളികളെ പൂർണമായും അവഗണിച്ചു. മോദി ഇനിയെങ്കിലും അവരെ കേൾക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ എന്നും രാഹുൽ എക്സിലൂടെ പ്രതികരിച്ചു. ഇന്ന് രാജ്യത്തുടനീളം ലക്ഷക്കണക്കിന് തൊഴിലാളികളും കർഷകരും അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി തെരുവിലിറങ്ങിയിരിക്കുകയാണ്. നാല് തൊഴിൽ നിയമസംഹിതകൾ (ലേബർ കോഡുകൾ) അവരുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന് തൊഴിലാളികൾ ഭയപ്പെടുന്നുവെന്നും രാഹുൽ.
രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്:
വ്യാപാര കരാർ അവരുടെ ജീവിതോപാധിയെ ബാധിക്കുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. MNREGAയെ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ഗ്രാമങ്ങളുടെ അവസാന ആശ്രയവും നഷ്ടപ്പെടുമെന്ന ഭയവും നിലനിൽക്കുന്നു. അവരുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങൾ എടുത്തപ്പോൾ അവരുടെ ശബ്ദം അവഗണിക്കപ്പെട്ടു. തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്നങ്ങളോടും പോരാട്ടങ്ങളോടും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.


