അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് ദില്ലി രോഹിണി കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് നാല് മാധ്യമപ്രവർത്തകരെ വാർത്ത നൽകുന്നതിൽ നിന്നും വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കിയത്.

ദില്ലി : അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് ദില്ലി രോഹിണി കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് നാല് മാധ്യമപ്രവർത്തകരെ വാർത്ത നൽകുന്നതിൽ നിന്നും വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കിയത്. രവി നായർ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എതിർകക്ഷികൾക്ക് വാദം കേൾക്കാൻ അവസരം നൽകാത്തതിനാൽ ഉത്തരവ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

മാധ്യമപ്രവർത്തകരായ രവി നായർ, അബിർ ദാസ്‌ഗുപ്ത, അയ്സ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർ നൽകിയ അപ്പീലിലാണ് രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി ആശിഷ് അഗർവാൾ നിർണായക ഉത്തരവിട്ടത്. അദാനിക്കെതിരായ ലേഖനങ്ങൾ വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്നും അതിനാൽ, സിവിൽ ജഡ്ജി അവ നീക്കം ചെയ്യാൻ ഉത്തരവിടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ലേഖനങ്ങൾ അപകീർത്തികരമാണെന്ന് പ്രഥമദൃഷ്ട്യാ പ്രഖ്യാപിക്കുന്നതിനും അവ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനും മുമ്പ് സിവിൽ ജഡ്ജി മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നുവെന്ന് അവസരം ജഡ്ജി ചൂണ്ടിക്കാട്ടി. 

നേരത്തെയുണ്ടായ കോടതിയുടെ ഉത്തരവ് 

വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനായിരുന്നു കോടതിയുടെ ഉത്തരവ്. അദാനി എന്റർപ്രൈസസ് ലിമിറ്റഡിൻ്റെ പ്രശസ്‌തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്. പരഞ്ജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, ആയസ്‌കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗൺ ഫൗണ്ടേഷൻ, ഡ്രീംസ്‌കേപ്പ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.