മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിന് ഇസ്ലാമിൽ വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. എന്നിരുന്നാലും, പുരുഷന്മാരിൽ നിന്ന് വേർതിരിക്കുന്ന സംവിധാനം ഒഴിവാക്കാനോ പ്രധാന കവാടത്തിലൂടെ പ്രവേശനം ആവശ്യപ്പെടാനോ സ്ത്രീകൾക്ക് കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കി.
ദില്ലി: മുസ്ലീം സ്ത്രീകൾ പള്ളികളിൽ പോകുന്നത് ഇസ്ലാമിൽ വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പള്ളിയുടെ പ്രധാന കവാടത്തിലൂടെ പ്രവേശനം ആവശ്യപ്പെടാനോ പുരുഷന്മാരിൽ നിന്ന് വേർതിരിക്കുന്ന സംവിധാനം ഒഴിവാക്കാനോ സ്ത്രീകൾക്ക് ആവശ്യപ്പെടാൻ കഴിയില്ലെന്നും ബോർഡ് കോടതിയെ ധരിപ്പിച്ചു. ശബരിമല ക്ഷേത്രത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനവും മറ്റ് മതസ്ഥലങ്ങളിലെ വിവേചനവും സംബന്ധിച്ച ഭരണഘടനാ ചോദ്യങ്ങൾ ഉൾപ്പെടുന്ന കേസ് പരിഗണിക്കുന്ന ബെഞ്ചിന് മുന്നിലാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് ഇക്കാര്യം അറിയിച്ചത്.
മതം ആചരിക്കാനുള്ള അവകാശവും മതവിഭാഗങ്ങളുടെ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ ചോദ്യങ്ങളാണ്, സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കാനും പ്രാർത്ഥന നടത്താനും അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളെ ശബരിമല പരാമർശത്തോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിനുവേണ്ടി അഭിഭാഷകൻ എം ആർ ഷംഷാ ഹാജരായി. നടപടിക്രമങ്ങൾക്കിടെ, ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദനീയമാണോ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തത തേടി. സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാമെന്ന കാര്യത്തിൽ മുസ്ലീങ്ങളിലെ മതവിഭാഗങ്ങൾക്കിടയിൽ ഒരു തർക്കവുമില്ലെന്ന് അഭിഭാ,കൻ പറഞ്ഞു. എന്നാൽ പാലിക്കേണ്ട ചില അച്ചടക്കങ്ങളുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. പുരുഷന്മാർ ജമാഅത്ത് പ്രാർത്ഥനകളിൽ പങ്കെടുക്കേണ്ടത് നിർബന്ധമാണെന്നും എന്നാൽ സ്ത്രീകൾക്ക് അത് നിർബന്ധമല്ലെന്നും ഷംഷാദ് പറഞ്ഞു.
സ്ത്രീകൾ പള്ളികളിൽ പോകുന്നത് നിർബന്ധമല്ലാത്തതിന്റെ കാരണം, മറ്റുള്ളവർ പ്രാർത്ഥനയ്ക്ക് പോകുമ്പോൾ വീട്ടിലെ കുട്ടികളെ പരിപാലിക്കാൻ അവർ വീട്ടിൽ ആവശ്യമായി വന്നേക്കാം എന്നതിനാലാണെന്ന് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നതിൽ ബോർഡിന് ഒരു പ്രശ്നവുമില്ലെന്നും, അതേസമയം, സ്ത്രീകളെ പ്രധാന വാതിലിലൂടെ പ്രവേശിക്കാൻ അനുവദിക്കുക, മുസല്ലയിലേക്ക് [പ്രധാന ആരാധനാലയം] ദൃശ്യപരവും ശ്രവണപരവുമായ പ്രവേശനത്തിന് ഇസ്ലാമിക അവകാശം ഉണ്ടായിരിക്കുക, തടസ്സങ്ങളില്ലാതെ മുസല്ലയിൽ പ്രാർത്ഥിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കരുതെന്നും അഭിഭാഷകന്ഡ പറഞ്ഞു. പള്ളിയിൽ ശ്രീകോവിൽ എന്ന ആശയം ഇല്ലെന്നും അഭിഭാഷകൻ പറഞ്ഞു. സ്ത്രീകൾ പള്ളിയിൽ വരുന്നത് തടയരുതെന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകൻ മറുപടി നൽകി.
