മധ്യപ്രദേശില്‍ കാമുകനൊപ്പം ചേര്‍ന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശില്‍ കാമുകനൊപ്പം ചേര്‍ന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തി. 36 കാരിയായ ധാപുവും കാമുകി പ്രങ്കജ് ചൗധരിയും ചേർന്നാണ് ധൻരാജ് നാഥിനെ (39) കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതശരീരം വെട്ടിനുറുക്കി കത്തിച്ചു. പിന്നാലെ ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടുകയായിരുന്നു.ധൻരാജ് നാഥ് ഭാര്യയുടെയും പങ്കജിന്റെയും ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഏപ്രിൽ 9-ന് കാര്യങ്ങൾ പറഞ്ഞു തീർക്കാം എന്ന വ്യാജേന പങ്കജ് ചൗധരി ധൻരാജിനെ തന്റെ ഫാമിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പിറ്റേദിവസം ധാപുവും പങ്കജും ചേർന്ന് ശവം വെട്ടിനുറുക്കി. തെളിവുകൾ നശിപ്പിക്കാൻ ശരീരഭാഗങ്ങൾ തീയിട്ട് കത്തിക്കാൻ ശ്രമിച്ചു. ഇത് പൂർണമായി വിജയിച്ചില്ല. പിന്നീട് ജെസിബി ഉപയോഗിച്ച് ഫാമിൽ ഒരു കുഴി കുഴച്ച് ശരീരഭാഗങ്ങൾ കുഴിച്ചിടുകയായിരുന്നു. പിന്നാലെ അച്ഛനെ കാണാനില്ലെന്ന് ധൻരാജിന്റെ മകൻ പൊലീസ് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. അന്വേഷണത്തില്‍ പങ്കജ് ചൗധരി കുറ്റം സമ്മതിച്ചു. ഇയാളെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങളും പൊലീസ് കണ്ടെത്തി.



