പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ കരാർ പ്രകാരം, പാകിസ്ഥാൻ ആർമിയുടെ 'ചാർജിംഗ് ബുൾ ഡിവിഷൻ' സൗദിയിൽ വിന്യസിച്ചു. യമനിലെ ഹൂതികളെ നേരിടുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ അതിർത്തിയിലെ മരുഭൂമികളിൽ പ്രവർത്തിച്ച പരിചയമുള്ള ഈ ഡിവിഷന്റെ നീക്കം ഏറെ തന്ത്രപ്രധാനമാണ്.

ദില്ലി: പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ് (എസ്എംഡിഎ) കരാർ പ്രകാരം കറാച്ചി ആസ്ഥാനമായുള്ള 'ചാർജിംഗ് ബുൾ ഡിവിഷൻ' എന്നറിയപ്പെടുന്ന പാകിസ്ഥാൻ ആർമിയുടെ 25-ാമത് മെക്കനൈസ്ഡ് ഡിവിഷൻ സൗദിയിൽ മിഷൻ ആരംഭിച്ചതായി റിപ്പോർട്ട്. രണ്ട് ബ്രിഗേഡുകളുടെ സേനയും മറ്റുസംവിധാനങ്ങളുമടക്കം ഏകദേശം 10,000 സൈനികർ വിന്യസിക്കപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുക്രൈൻ നിർമ്മിത ടി-80 യുഡി ടാങ്കുകളും 'തൽഹ' കവചിത പേഴ്‌സണൽ കാരിയറുകളും (എപിസി) ഉൾപ്പെടെയാണ് വിന്യാസം. അമേരിക്കൻ നിർമ്മിത എം109എ2 ഹോവിറ്റ്‌സറുകൾ (155 എംഎം ട്രാക്ക് ചെയ്‌ത സെൽഫ് പ്രൊപ്പൽഡ് തോക്കുകൾ) ഉള്ള രണ്ട് റെജിമെന്റുകൾ വരെയുള്ള സെൽഫ് പ്രൊപ്പൽഡ് പീരങ്കികളും പാക് സൈന്യത്തിന്റെ പക്കലുണ്ട്. യമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികളെ നേരിടുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എന്നതിന്റെ സൂചനയാണ് അതിർത്തി മേഖലയിലെ വിന്യാസം.

ഇന്ത്യൻ അതിർത്തികളിലെ മരുഭൂമികളിൽ വൈദ​ഗ്ധ്യം നേടിയ ഡിവിഷനാണ് സൗദിയിലുമെത്തിയത്. മാർച്ചിൽ സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസിൽ ജെഎഫ്-17 'തണ്ടർ', സപ്പോർട്ട് എയർക്രാഫ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള പാകിസ്ഥാൻ യുദ്ധവിമാനങ്ങളുടെ ഒരു കൂട്ടം നിലയുറപ്പിച്ചിരുന്നെങ്കിലും ഏപ്രിൽ 11 ന് മാത്രമാണ് സൗദി അധികൃതർ ഇക്കാര്യം പരസ്യമാക്കിയത്. വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, സപ്പോർട്ട് മിലിട്ടറി വിമാനങ്ങൾക്ക് പുറമേ ഏകദേശം 18 യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇസ്ലാമാബാദിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നടന്നപ്പോഴും 25-ാമത് മെക്കനൈസ്ഡ് ഡിവിഷന്റെ വിന്യാസം നടക്കുന്നുണ്ടായിരുന്നു.

ഫെബ്രുവരി 28 ന് യുഎസ്-ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം, ഇറാൻ സൗദി അറേബ്യക്ക് നേരെ നിരവധി ആക്രമണങ്ങൾ നടത്തി. ഏപ്രിൽ 13 ന് ഇറാനിയൻ മിസൈലുകൾ സൗദി അറേബ്യയിലെ ജുബൈൽ പെട്രോകെമിക്കൽസ് സമുച്ചയത്തിൽ പതിച്ചു. 2025 സെപ്റ്റംബറിൽ പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം മറ്റൊരു രാജ്യത്തിനു നേരെയുള്ള ആക്രമണമായും കണക്കാക്കണമെന്ന് അനുശാസിക്കുന്നു. ഈ വ്യവസ്ഥയുടെ ഭാ​ഗമായിട്ടാണ് പാക് സൈന്യം സൗദിയിൽ എത്തിയത്. പതിറ്റാണ്ടുകൾ നീണ്ടതാണ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള സൈനിക ബന്ധം. ഇസ്ലാമിക ലോകത്തിലെ ഒരേയൊരു ആണവശക്തിയായ പാകിസ്ഥാൻ, സൗദി സേനയെ പരിശീലിപ്പിച്ചിരുന്നു. സൗദിയാകട്ടെ, പാകിസ്ഥാനെ നിരവധി തവണ സാമ്പത്തികമായും സംരക്ഷിച്ചു. പാകിസ്ഥാൻ സൗദിക്കുള്ള കടത്തിന്റെ ഒരു നിശ്ചിത ഭാഗം ജെഎഫ്-17 വിൽപ്പനയിലേക്ക് മാറ്റുന്ന 4 ബില്യൺ ഡോളറിന്റെ കരാറിനായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്.