അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെയാണ് ആക്രമണം
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച പുലർച്ചെ റഷ്യയുടെ വൻ സൈനിക ആക്രമണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്നും യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു. ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ കീവിനെ ലക്ഷ്യം വെക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെയാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്. നാല് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കാനിരിക്കെ, കീവിന് മേൽ സമ്മർദ്ദം ചെലുത്താനാണ് റഷ്യയുടെ ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.നഗരത്തിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ട്. മിസൈൽ ആക്രമണത്തെത്തുടർന്ന് കീവിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങിയതോടെ ജനങ്ങൾ മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലും അഭയം തേടി.
അമേരിക്കയുടെ മധ്യസ്ഥതയിൽ തയ്യാറാക്കിയ സമാധാന പദ്ധതിയെ അട്ടിമറിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നതായി വെള്ളിയാഴ്ച റഷ്യ ആരോപിച്ചു


