ഇറാനെതിരായ യുദ്ധം എളുപ്പത്തിൽ ജയിക്കുമെങ്കിലും സമാധാന കരാറാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ഉപദേഷ്ടാക്കൾ യുദ്ധത്തിനെതിരെ മുന്നറിയിപ്പ് നൽകിയെന്ന മാധ്യമ വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം അമേരിക്കയ്ക്ക് എളുപ്പത്തിൽ ജയിക്കാൻ കഴിയുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, യുദ്ധത്തേക്കാൾ സമാധാന കരാറാണ് തനിക്ക് ഇഷ്ടമെന്നും യു എസ് പ്രസിഡണ്ട് പ്രതികരിച്ചു. അമേരിക്ക - ഇറാൻ ചർച്ചകൾ വ്യാഴാഴ്ച ജെനീവയിൽ നടക്കാനിരിക്കെ യുദ്ധത്തിനെതിരെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ രംഗത്തെത്തിയെന്ന വാർത്തകളും ഡോണൾഡ് ട്രംപ് നിഷേധിച്ചു. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ഇറാനെ ആക്രമിക്കുന്നത് നീണ്ട യുദ്ധത്തിലേക്ക് വഴിവയ്ക്കുമെന്ന് ട്രംപിനെ ഉപദേശിച്ചതായി ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ നൂറ് ശതമാനം വ്യാജമാണെന്നും യുദ്ധം വേണ്ടി വന്നാൽ അമേരിക്കൻ ജയം സുനിശ്ചിതമാണെന്നാണ് ജനറൽ കെയ്നിന്റെ അഭിപ്രായമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇറാനുമായി സംഘർഷത്തിലേക്ക് പോകരുതെന്ന് ട്രംപിനെ ഉപദേശിച്ചതായി വാൾ സ്ട്രീറ്റ് ജേണലടക്കം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിനോട് എറ്റവും അടുപ്പമുള്ള സ്റ്റീവ് വിറ്റ്കോഫും, ജാറെഡ് കുഷ്നറും ഇറാൻ പ്രശ്നത്തിൽ സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകണമെന്ന പക്ഷക്കാരാണെന്നാണ് ആക്സിയം അടക്കം മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ ഇതെല്ലാം ട്രംപ് തള്ളിക്കളഞ്ഞു. അന്തിമ തീരുമാനം തന്റേതാണെന്നും, ധാരണയാക്കാനാണ് തനിക്കും ഇഷ്ടമെങ്കിലും ഒത്തുതീർപ്പിന് ഇറാൻ തയ്യാറായില്ലെങ്കിൽ അവിടുത്തെ ജനതയ്ക്കടക്കം മോശം ദിനമാണ് കാത്തിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
യുഎസ്എസ് ജെറാൾഡ് ഫോർഡ് പശ്ചിമേഷ്യ ലക്ഷ്യമിട്ടെത്തി
അതേസമയം ഇറാനുമായുള്ള സംഘർഷ സാഹചര്യം തുടരുന്നതിനിടെ അമേരിക്കൻ കരുത്തിന്റെ പ്രതീകമായ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ് സമുദ്രാതിർത്തിയിലെത്തി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യം പൂർത്തിയാക്കി മടങ്ങുകയായിരുന്ന കപ്പൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങിയത്. ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണ് പശ്ചിമേഷ്യ ലക്ഷ്യമാക്കി യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ് സമുദ്രാതിർത്തിയിലെത്തിയതെന്നാണ് വ്യക്തമാകുന്നത്. ജിബ്രാൾട്ടർ കടലിടുക്ക് പിന്നിട്ട് ഗ്രീസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കപ്പൽ അടുത്തത് ഇറാന് നൽകുന്ന ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ അറബിക്കടലിലുള്ള യു എസ് എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിനൊപ്പം ജെറാൾഡ് ഫോർഡ് കൂടി ചേരുന്നതോടെ മേഖലയിൽ അമേരിക്കയുടെ സൈനികാധിപത്യം വർദ്ധിക്കുമെന്നും ഇത് ഇറാനെതിരായ ആക്രമണത്തിന് മുന്നോടിയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


