അർജുൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്നും ആരോ മാനസികമായി സമ്മർദ്ദപ്പെടുത്തിയെന്നും സംശയമുണ്ടെന്ന് കുടുംബം പറയുന്നു. അർജുന്‍റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് സംശയിക്കുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
കൊച്ചി: എറണാകുളം ഞാറയ്ക്കലിലെ 17കാരന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. അർജുൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്നും ആരോ മാനസികമായി സമ്മർദ്ദപ്പെടുത്തിയതായി സംശയമുണ്ടെന്ന് കുടുംബം പറയുന്നു. അർജുന്‍റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി സംശയമുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അർജുൻ കടലിൽ ചാടി ആത്മഹത്യ ചെയ്തത്.
ഒറ്റയ്ക്ക് തൊട്ടടുത്ത കടയിൽ പോലും അർജുൻ പോകാറില്ല. 3 കിലോ മീറ്റർ ദൂരം നടന്ന് നട്ടുച്ചയ്ക്ക് ബീച്ചിലെത്തിയത് അസ്വാഭാവികമാണ്. അർജുന്‍റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ലെന്നും എല്ലാ മരണങ്ങളും ഓൺലൈൻ ഗെയിം അഡിക്ഷന്‍റെ ലേബലിലാക്കരുതെന്നും ബന്ധുക്കൾ പറഞ്ഞു.
ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മ നൽകിയ മൊഴിയിലാണ് കുട്ടി ഫ്രീ ഫയർ ഗെയിം സ്ഥിരമായി കളിക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്. കുട്ടിയ്ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ചാപ്പ ബീച്ചിൽ നിന്ന് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ കുട്ടി കടൽഭിത്തിയുള്ള സ്ഥലത്ത് കൂടെ നടന്നുപോവുന്നത് വ്യക്തമാണ്. എന്നാൽ മരണകാരണം ഓൺലൈൻ ഗെയിമിംഗ് അഡിക്ഷനാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇത് തള്ളിയാണ് കുടുംബത്തിൻ്റെ പ്രതികരണം.



