സംസ്ഥാനത്തെ ഭരണമാറ്റം സൂചിപ്പിച്ചുകൊണ്ട്, ഇനിയുള്ള രണ്ട് മാസം കൂടി ഡിവൈഎഫ്ഐക്ക് സുഖമായി ഉറങ്ങാമെന്നും അതുകഴിഞ്ഞാൽ അവർക്ക് പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യേണ്ടി വരുമെന്നും അബിൻ വർക്കി പറഞ്ഞു.

കൊച്ചി: ഡിവൈഎഫ്ഐയെയും ആരോഗ്യ മന്ത്രിക്കുമെതിരെ രൂക്ഷമായ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. കഴിഞ്ഞ ഒമ്പത് വർഷമായി ഡിവൈഎഫ്ഐ ഉറക്കത്തിലായിരുന്നുവെന്നും ഇനിയും 'ഗുഡ് നൈറ്റ്' എന്ന് മാത്രമേ അവരോട് പറയാനുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്തെ ഭരണമാറ്റം സൂചിപ്പിച്ചുകൊണ്ട്, ഇനിയുള്ള രണ്ട് മാസം കൂടി ഡിവൈഎഫ്ഐക്ക് സുഖമായി ഉറങ്ങാമെന്നും അതുകഴിഞ്ഞാൽ അവർക്ക് പ്രതിപക്ഷത്തിരുന്ന് സമരം ചെയ്യേണ്ടി വരുമെന്നും അബിൻ വർക്കി പറഞ്ഞു. യൂത്ത് കോൺഗ്രസിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തടയാമെന്നത് ഡിവൈഎഫ്ഐയുടെ വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം നീക്കങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, " അതിനുവെച്ച വെള്ളം വാങ്ങിവെച്ചോളൂ, അല്ല സ്റ്റൗ തന്നെ ഓഫ് ചെയ്തോളൂ" എന്നും പരിഹസിച്ചു.

ആരോഗ്യ മേഖലയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മന്ത്രി വീണാ ജോർജിനെതിരെയും അബിൻ വർക്കി ആഞ്ഞടിച്ചു. മന്ത്രിക്ക് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് ഒഴിയണമെന്നും, എങ്കിലെങ്കിലും സാധാരണക്കാർക്ക് സമാധാനത്തോടെ സർക്കാർ ആശുപത്രികളിൽ പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.