ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിലെ ഓയിൽ മർദ്ദം കുറഞ്ഞ് പ്രവർത്തനം നിലച്ചതോടെയാണ് നിലത്തിറക്കിയത്.

ദില്ലി: ദില്ലിയിൽ നിന്ന് നിന്ന് മുംബൈയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനം ഗുരുതരമായ തകരാർ നേരിട്ടതിനെ തുടർന്ന് തിങ്കളാഴ്ച ദില്ലിയിൽ തിരിച്ചെത്തി. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച്, സാങ്കേതിക പ്രശ്‌നം കാരണം വിമാനം പറന്നുയർന്ന് അധികം താമസിയാതെ തിരിച്ചിറങ്ങിയതായി എയർലൈൻ അധികൃതർ അറിയിച്ചു. വിമാനം ദില്ലി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ വലത് ഭാ​ഗത്തെ എഞ്ചിൻ ആകാശത്ത് വെച്ച് ഓഫായിരുന്നു എന്നാണ് വൃത്തങ്ങൾ അറിയിച്ചത്. ഇതിനെത്തുടർന്ന്, രാവിലെ 6:40 ന് വിമാനത്തിന് എമർജൻസി പ്രഖ്യാപിച്ചു.

ഫ്ലാപ്പ് പിൻവലിക്കൽ സമയത്ത്, എഞ്ചിൻ നമ്പർ 2 (വലത് വശത്തെ എഞ്ചിൻ) ൽ എഞ്ചിൻ ഓയിൽ മർദ്ദം കുറവാണെന്ന് ഫ്ലൈറ്റ് ക്രൂ സ്ഥിരീകരിച്ചു. താമസിയാതെ, എഞ്ചിൻ ഓയിൽ മർദ്ദം പൂജ്യമായി കുറഞ്ഞു. തുടർന്ന് ജീവനക്കാർ ഉചിതമായ നടപടി സ്വീകരിച്ച് വിമാനം സുരക്ഷിതമായി പരിശോധനയും അറ്റകുറ്റപ്പണിയും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അപ്രതീക്ഷിത സാഹചര്യം മൂലമുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.