അഖിൽ മാരാര്‍ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്‍റി 20യിൽ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ട്വന്‍റി 20 ചേരാൻ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണെന്നും അഖിൽ മാരാര്‍ പ്രതികരിച്ചു.
കൊച്ചി: ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാര്‍ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്‍റി 20യിൽ ചേര്‍ന്നു. ട്വന്‍റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ട്വന്‍റി 20യിലേക്ക് ഒരുപാട് പ്രഗത്ഭരായിട്ടുള്ളവര്‍ കടന്നുവരുകയാണെന്നും അഖിൽ മാരാര്‍ പാര്‍ട്ടിയുടെ ഭാഗമായെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ഭരണം മാറണം എന്ന നിലപാട് എടുത്തയാളാണെന്നും അതിനാലാണ് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തതെന്നും അഖിൽ മാരാര്‍ പറഞ്ഞു.
ക്രാന്ത ദർശിയായ നേതാക്കൾ മുന്നോട്ടു വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ട്വന്റി 20. കിഴക്കമ്പലം വികസനത്തിന് മാതൃകയാണ്. ചേരാൻ ഏറ്റവും അനുയോജ്യമായ പാർട്ടിയാണ്. താൻ കോൺഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. എന്നാൽ, അതുണ്ടായില്ല. സതീശനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. ഒരു സ്ഥാനാർത്ഥി ചർച്ചയും യുഡിഎഫുമായി നടത്തിയിട്ടില്ല. കേരള സ്റ്റോറി -2 ട്രെയിലര്‍ വിവാദത്തിൽ മറുപടി പറയേണ്ടത് എൻഡിഎ നേതൃത്വമാണെന്നും അഖിൽ മാരാര്‍ പറഞ്ഞു.
അഖിൽ മാരാർ കൊല്ലം ജില്ലയിലെ ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അഖിൽ മാരാര്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായി കൊട്ടാരക്കരയിൽ മത്സരിക്കുമെന്നാണ് വിവരം. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാബു എം ജേക്കബിനൊപ്പം വാര്‍ത്താസമ്മേളനം നടത്തി മത്സരിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.അഖിൽ മാരാർ ഒരു കോൺഗ്രസ് അനുഭാവിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. യൂത്ത് കോൺഗ്രസിലടക്കം അഖിൽ പ്രവർത്തിച്ചതിന്‍റെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സർവ്വേകളുടെ അടിസ്ഥാനത്തിൽ അഖിൽ മാരാറിന്റെ കൊല്ലത്തുള്ള സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനായി ബിജെപിയും സമീപിച്ചിരുന്നു. ഇതിനിടെയാണ് വിഡി സതീശനെയടക്കം വിമര്‍ശിച്ചതിന് പിന്നാലെ അഖിൽ മാരാര്‍ ട്വന്‍റി20യിൽ ചേരുന്നത്.



