തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണിരാജുവിന് മൂന്നു വർഷം തടവും പിഴയും വിധിച്ചത്. വിധി റദ്ദാക്കണമെന്ന ആവശ്യവുമായാണ് ആന്റെണി രാജു ജില്ലാ കോടതിയെ സമീപിച്ചത്. കേസെടുത്തത് ഉള്പ്പെടെ നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് ആന്റണി രാജു മേൽ കോടതിയെ സമീപിച്ചത്.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിന് 3 വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി ലഹരിമരുന്ന് കേസിലെ പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.



