ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഓഡിറ്റ് റിപ്പോർട്ട്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ കൈപ്പറ്റാൻ പാടില്ല എന്ന കോടതിയുടെ കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ചു എന്നുള്ള സൂചനകളാണ് നിലവില്‍ പുറത്തു വരുന്നത്. ഓഡിറ്റ് റിപോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നത്. 

ഏകദേശം 8 കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ തുക മുഴുവൻ സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താൻ കഴിഞ്ഞോ എന്നതില്‍ വ്യക്തതയില്ല. ദേവസ്വം ബോർഡിന്‍റെ സർപ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത്.