മുഖ്യമന്ത്രി പദം ഉന്നമിട്ടുള്ള നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹ്നാൻ കോൺഗ്രസ് അധ്യഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി. ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിൽ നിന്നാണ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച കോൺഗ്രസിൽ ഉയരുന്നത്.
തിരുവനന്തപുരം: കോൺഗ്രസിൽ ഉയർന്നുവരുന്ന മുഖ്യമന്ത്രി മോഹികൾക്കെതിരെ ബെന്നി ബെഹ്നാൻ എംപി രംഗത്ത്. മുഖ്യമന്ത്രി പദം ഉന്നമിട്ടുള്ള നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹ്നാൻ കോൺഗ്രസ് അധ്യഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി. ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിൽ നിന്നാണ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച കോൺഗ്രസിൽ ഉയരുന്നത്. നേതാക്കളും അണികളും ചർച്ച ഏറ്റെടുത്തതോടെ ചില നേതാക്കൾ വിമർശനവുമുയർത്തി. എറണാകുളം ജില്ലയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാവണമെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞതോടെ മുഖ്യമന്ത്രി ചർച്ച അതിരുവിട്ടു. ഷിയാസിനെ വിമർശിച്ച് നേതാക്കൾ രംഗത്തെത്തി. ഇത്തരത്തിലുള്ളൊരു ചർച്ചയിലേക്ക് നിലവിൽ പോവാൻ പാടില്ലെന്നാണ് നേതാക്കളുടെ വിമർശനം. ഇതിന് പിന്നാലെയാണ് യുഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ബെന്നി ബെഹ്നാൻ എംപിയുടെ നിർണായകമായ നീക്കം ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ വോട്ട് ചെയ്തിരിക്കുന്ന വേളയിൽ ജനങ്ങളുടെ നിലപാടിനെ അവമതിക്കുന്ന രീതിയിൽ ചില നേതാക്കളും അണികളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ മുഖ്യമന്ത്രിപദത്തിനായി പ്രചാരണം നടത്തുന്നു. ഇത് കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തവരെ അവഹേളിക്കുന്നതാണ്. അതോടൊപ്പം തന്നെ ഇതൊരു നാണംകെട്ട രീതിയാണെന്നും ഇത്തരം പ്രചാരണം തടയണമെന്നും കത്തിൽ പറയുന്നു. എന്നാൽ ഏതെങ്കിലും നേതാവിൻ്റെ പേര് കത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
കേരളത്തിൽ മുഖ്യമന്ത്രിയാകാൻ കെ സി വിജയ്‍യുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ്. കെ സി വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി തമിഴ്നാട്ടിൽ വിജയ്‍യുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന പറഞ്ഞു. ഡിഎംകെ സഖ്യം വിട്ട് ടിവികെയുമായി കൈകോർക്കാനുള്ള ശ്രമം അവസാന നിമിഷമാണ് തകർന്നത്. ചെന്നൈ വിമാനത്താവളത്തിലെ യോഗത്തിൽ ഇതേചൊല്ലി കോൺഗ്രസ് നേതാക്കൾക്കിടയിൽ വാക്പോരുണ്ടായതായും ഹസീന പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുത്ത സിഇസി യോഗത്തിൽ ധാരണയിലെത്തിയ സ്ഥാനാർത്ഥി പട്ടിക കെ സി ഇടപെട്ട് അട്ടിമറിച്ചെന്നും ഹസീന ആരോപിച്ചു.
ഡിഎംകെ സഖ്യം വിടാൻ കെസി ശ്രമിച്ചു. വിജയ്‍യുമായി സഖ്യത്തിന് നീക്കമുണ്ടായി. കേരളത്തിൽ മുഖ്യമന്ത്രി ആകാനായിരുന്നു ശ്രമം. വിജയ് ഫാൻസിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു നീക്കം. വിജയ് കേരളത്തിലും വോട്ട് നേടിത്തരുമെന്ന് വാദിച്ചു. സ്റ്റാലിനുമായി ചർച്ചയ്ക്ക് കെസി ചെന്നൈയിൽ എത്തിയ ദിവസവും തർക്കമുണ്ടായി. വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടായി. കേരളത്തിന്റെ മുഖ്യമന്ത്രിപദം ആണ് കെസിയുടെ സ്വപ്നം. രാഹുൽ ഗാന്ധി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക കെസി വേണുഗോപാൽ അട്ടിമറിച്ചു. മഹിളാ കോൺഗ്രസിലെ ക്രമക്കേടുകൾ അറിഞ്ഞിട്ടും കെസി ഇടപെട്ടില്ലെന്നും ഹസീന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷപദവി ഹസീന സയിദ് രാജിവെച്ചത്.



