അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമകൾ ആലിന് യാത്രാമൊഴി നൽകി കേരളം. 

പത്തനംതിട്ട: മസ്തിഷ്ക മരണ ശേഷം അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമകൾ ആലിന് യാത്രാമൊഴി നൽകി കേരളം. നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചു. സംസ്ഥാന സർക്കാർ ഔദ്യോ​ഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

വീട്ടിലും പളളിയിലുമായി ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ തുടങ്ങിയവർ അന്തിമോചാരം അർപ്പിക്കാനെത്തിയിരുന്നു. വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മുഖ്യമന്ത്രി നാളെ ആലിന്‍റെ വീട് സന്ദർശിക്കുമെന്നും വാസവൻ പറഞ്ഞു. അവയവ ദാനത്തിൽ രാജ്യത്ത് തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി പറഞ്ഞു. ആലിന് അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിന്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് എന്ന് കമൽഹാസൻ എംപിയും പറ‍ഞ്ഞു.

ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടിൽ പൊതുദർശനം നടത്തിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായി അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം,കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തിൽ പുതു ചരിത്രമെഴുതി നാലു കുരുന്നുകള്‍ക്ക് പുതുജീവനേകിയാണ് ആലിൻ വിടവാങ്ങുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming