ഹോട്ടലിലെ സിസിടിവിയുടെയും സാക്ഷി മൊഴികളുടടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരി പറയുന്ന സമയം പിടി കുഞ്ഞു മുഹമ്മദ് മുറിയിലേക്ക് എത്തുന്നത് ദൃശ്യങ്ങളിലുണ്ട്.
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായി പി.ടി.കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗിക അതിക്രമക്കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചു. ഐഎഫ്എഫ്കെയിൽ ജൂറി അംഗമായിരുന്ന സ്ത്രീയോട് ഹോട്ടലിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ജെഎഫ് സിജെഎം കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. ഐഎഫ്എഫ്കെയിൽ മലയാള സിനിമകള് തെരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികനായ പി.ടി.കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ജൂറി അംഗമായിരുന്ന സ്ത്രീയുടെ പരാതി.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കണ്ടോൻമെന്റ് പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു കേസെന്വേഷണം തുടങ്ങിയത്. പക്ഷേ കേസിൽ പിടി കുഞ്ഞുമുഹമ്മദിന് കോടതി മുൻ കൂർജാമ്യം അനുവദിച്ചിരുന്നു. ഹോട്ടലിലെ സിസിടിവിയുടെയും സാക്ഷി മൊഴികളുടടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരി പറയുന്ന സമയം പിടി കുഞ്ഞു മുഹമ്മദ് മുറിയിലേക്ക് എത്തുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് പിന്നാലെ താൻ നേരിട്ട അനുഭവം ചില സുഹൃത്തുക്കളോട് ജൂറി അംഗമായ സ്ത്രീ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം പ്രധാന തെളിവുകളായി പൊലീസ് ശേഖരിച്ചിരുന്നു.
ജൂറി അംഗമായ സ്ത്രീ പരാതി നൽകിയിട്ടും കേസെടുക്കുന്നതിലും അന്വേഷണം നടത്തുന്നതിലുളള കാലതാമസം ഏറെ വിവാദമുണ്ടാക്കിയിരുന്നു. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെിരായ ബലാൽസംഗം കേസ് കത്തി നൽകുമ്പോഴായിരുന്നു മുൻ ഇടത് എംൽഎക്കെതിരെയും ലൈംകിക അതിക്രമണ പരാതി എത്തിയത്.


