കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കെ സുധാകരൻ കെസി വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയതിൽ സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ പരാതി അറിയിച്ചെന്നാണ് സൂചന

ദില്ലി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കെ സുധാകരൻ കെസി വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയതിൽ സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ പരാതി അറിയിച്ചെന്നാണ് സൂചന. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷി ഇക്കാര്യത്തിൽ പ്രതികരണം നൽകിയിട്ടില്ല. കെ സുധാകരൻ മല്ലികാർജ്ജുൻ ഖർഗയെ കണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഖർഗെയുടെ ഓഫീസ് അറിയിക്കുന്നത്. പരസ്യവിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ബെന്നി ബഹ്നാൻ ഖർഗെയ്ക്ക് കത്തു നല്കിയിട്ടും നേതൃത്വം ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. 

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സമയത്ത് എംപിമാരുടെ നിലപാടും തേടുമെന്നും ഇപ്പോൾ ഇതാരോടും ചോദിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ അനൗദ്യോഗിക നിലപാട്. ഇന്ന് എറണാകുളത്ത് വെച്ച് മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും വിഡി സതീശൻ പ്രതികരിച്ചില്ല. മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് മടങ്ങുകയായിരുന്നു. അതേസമയം, കെ സുധാകരന്‍റെ പരസ്യപ്രസ്താവന തള്ളി കെ മുരളീധരൻ രംഗത്തെത്തി. 

പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കാത്തതിലുള്ള അതൃപ്തിയും കെ മുരളീധരൻ ഇന്ന് തിരുവനന്തപുരത്ത് വ്യക്തമാക്കി. അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അക്കാര്യം ഖര്‍ഗെയും അദ്ദേഹത്തെ കണ്ട ആളും അറിഞ്ഞാൽ മതിയല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു. കെസി വേണുഗോപാലിന് അനുകൂലിച്ചുള്ള കെ സുധാകരന്‍റെ പരസ്യപ്രസ്താവനയിലാണ് പരോക്ഷമായി കെ മുരളീധരൻ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടവര്‍ നിയന്ത്രണിക്കണമെന്നും ആലോചിക്കാൻ ഇനിയും സമയം ഉണ്ടെന്നും ടേം വ്യവസ്ഥയൊന്നും ഉണ്ടാകില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സിപിഎമ്മിന് ആലോചിക്കാമെന്നും കെ മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണു​ഗോപാലിനെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ സുധാകരൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗെയോടാണ് ആവശ്യപ്പെട്ടത്. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ തന്‍റെ അഭിപ്രായം അറിയിച്ചുവെന്നും കെസിയെ പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു കെ സുധാകരന്‍റെപ്രതികരണം. രമേശ്‌ ചെന്നിത്തലയുടെ പേര് ആദ്യം പറഞ്ഞത് ഭരണപരമായ പ്രവൃത്തി പരിചയം കൊണ്ടാണ്. ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. കെ സി വേണുഗോപാലിന് അതിന് കഴിയും. താൻ എവിടെയും മൈക്ക് വെച്ച് പ്രസംഗിച്ചിട്ടില്ല. പ്രചരണം മാധ്യമങ്ങളാണ് നടത്തിയതെന്നും ചർച്ചകളിൽ കെസിയുടെ പേര് മാത്രം മതി എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അഭിപ്രായം തുറന്ന് പറയാൻ പറ്റിയില്ലെങ്കിൽ താൻ എന്തിനാണ് ജീവിക്കുന്നത് എന്ന് ചോദിച്ച കെ സുധാകരൻ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയിൽ വളരെ തൃപ്തൻ ആണെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരിൽ പങ്ക് ചേരാതെ മാറി കാത്തിരിക്കാനാണ് വിഡി പക്ഷത്തിന്‍റെ തീരുമാനം. ലീഗ് അടക്കമുള്ള ഘടക കക്ഷികൾ നിർണായക ഘട്ടത്തിൽ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ സതീശൻ ചേരി മാറി കാത്തിരിക്കുകയാണ്. കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ ലോബിയിങ് വേണ്ടെന്നും നിർണ്ണായക ഘട്ടത്തിൽ ഘടക കക്ഷികൾ അഭിപ്രായം പറയും എന്ന് ഉറപ്പിക്കുകയുമാണ് വിഡി പക്ഷം. വരുന്ന കമന്റുകൾ സ്വാഭാവിക പ്രതികരണം എന്നുമാണ് വിശദീകരണം.

YouTube video player