എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി കെ സുധാകരൻ അടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ രംഗത്ത്. യു ഡി എഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വടംവലിയുടെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇതോടെ കോൺഗ്രസിനുള്ളിലെ 'മുഖ്യമന്ത്രി കസേര' ചർച്ചകൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്

തിരുവനന്തപുരം: ചില മാധ്യമ ചർച്ചകളിൽ ഉയർന്ന വിമർശനങ്ങൾ മുൻനിർത്തി എ ഐ സി സി ജനറൽ സെക്രട്ടരി കെ സി വേണുഗോപാലിനെ പിന്തുണച്ച് കോൺഗ്രസിലെ പ്രമുഖ യുവനേതാക്കൾ കൂട്ടത്തോടെ രംഗത്ത്. യു ഡി എഫ് അധികാരത്തിലേറുമെന്ന് ഉറപ്പിച്ചുള്ള കോൺഗ്രസിലെ 'മുഖ്യമന്ത്രി കസേര' വടംവലിയുടെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തലുകൾ. കെ സുധാകരന് പിന്നാലെ റോജി എം ജോൺ, രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ, ബിനു ചുള്ളിയിൽ, അരിത ബാബു തുടങ്ങിയവർ കെ സിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു. കേരള രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാൻ കെ സിയ്ക്ക് കഴിയുമെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നമാണ് സുധാകരൻ കുറിച്ചത്. മുഖ്യമന്ത്രി കസേര കെ സിക്ക് തന്നെ എന്നാണ് കെ സുധാകരന്‍റെ കുറിപ്പിന്‍റെ അർത്ഥമെന്നതിൽ കോൺഗ്രസുകാർക്ക് സംശയമില്ല. അപകടം മണത്ത സതീശൻ അനുകൂലികൾ കൂട്ടത്തോടെ വി ഡിയാകണം മുഖ്യമന്ത്രി എന്ന് കമന്‍റിട്ടതോടെ സുധാകരൻ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ്. എന്തായാലും വരും മണിക്കൂറുകളിൽ തന്നെ 'മുഖ്യമന്ത്രി കസേര' ചർച്ച വലിയ വിവാദമായി മാറുമെന്ന് ഉറപ്പാണ്.

സുധാകരന്‍റെ കമന്‍റ് ബോക്സ് പൂട്ടി

അതേസമയം കെ സുധാകരൻ, കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ 'മുഖ്യമന്ത്രി കസേര' പോര് രൂക്ഷമായിരിക്കുകയാണ്. വി ഡി സതീശനെ പരോക്ഷമായി കുത്തിക്കൊണ്ടുള്ള സുധാകരന്‍റെ പോസ്റ്റിലെ കമന്‍റുകളിൽ സതീശൻ അനുകൂലികളുടെ രോഷമാണ് കാണുന്നത്. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ സതീശൻ ആണെന്നും കെ സിക്കൊപ്പം നിന്ന് സുധാകരൻ വിലകളയരുതെന്നുമൊക്കെ കമന്‍റുകളുണ്ട്. ഒരുപാട് കഴിവുള്ള കെ സി വേണുഗോപാൽ ഇന്ത്യ നോക്കട്ടെയെന്നും സതീശൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകട്ടെയെന്നും ചിലർ കുറിച്ചിട്ടുണ്ട്. കെ സിയെ അടുത്ത കെ പി സി സി അധ്യക്ഷനാക്കാം എന്നടക്കമുള്ള ഓഫറുകളും കമന്‍റുകളിൽ നിറഞ്ഞിട്ടുണ്ട്. കമന്‍റ് യുദ്ധം കനത്തതോടെ സുധാകരൻ കമന്‍റ് ബോക്സ് പൂട്ടിയിട്ടുണ്ട്. കമന്‍റ് ബോക്സ് പൂട്ടിയെങ്കിലും 'ഇന്ന് കേരളത്തിനാവശ്യം കെ സിയുടെ നേതൃത്വം' എന്ന സുധാകരന്‍റെ കുറിപ്പ് കോൺഗ്രസിലും യു ഡി എഫിലും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം