കേരഫെഡ് മുൻ ചെയർമാനും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി പി ശശീന്ദ്രൻ (76) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവും അനുശോചനം രേഖപ്പെടുത്തി.
കൊച്ചി: കേരഫെഡ് മുൻ ചെയർമാനും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അശമന്നൂർ മേതല വൈക്കത്ത് വീട്ടിൽ വി പി ശശീന്ദ്രൻ (76) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവും അനുശോചനം രേഖപ്പെടുത്തി. ജില്ലയിലും പെരുമ്പാവൂരിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ വി പി ശശീന്ദ്രന്റെ സംഭാവനകൾ നിർണായകമാണെന്ന് അനുശോചന സന്ദേശങ്ങളിൽ പറഞ്ഞു.
എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, എകെജി മെമ്മോറിയൽ എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, സിപിഎം പെരുമ്പാവൂർ ഏരിയ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദനവും നേരിട്ടിട്ടുണ്ട്. പെരുമ്പാവൂർ മുൻ ഏരിയ സെക്രട്ടറിയായും ബ്ലോക്ക് പഞ്ചായത്ത് അംഗമായും അശമന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റായും, കള്ളുഷാപ്പ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായും, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗമായും, പിആർ ശിവൻ സാംസ്കാരിക പഠനകേന്ദ്രം പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓടത്താലി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: പരേതയായ അജിതകുമാരി (മൂവാറ്റുപുഴ പ്ലാപ്പിള്ളിമഠം കുടുംബാംഗം, വിരമിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: ബിനിൽരാജ് (ഫെഡറൽ ബാങ്ക് അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റ്), ലക്ഷ്മി ലത (ഫെഡറൽ ബാങ്ക്, കീഴില്ലം). മരുമക്കൾ: സുനിത (ഇഎസ്ഐ, ചാലക്കുടി), ബി അരുൺ (ഫെഡറൽ ബാങ്ക്, അങ്കമാലി).


