കർണാടകത്തിൽ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി മാറ്റം എന്ന ആവശ്യം ഡി.കെ.ശിവകുമാർ വിഭാഗം വീണ്ടും സജീവമാക്കി. സംസ്ഥാന ബജറ്റിന് ശേഷം മാറ്റം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ഡികെ ഡൽഹിക്ക് തിരിച്ചത് ഈ നീക്കങ്ങളുടെ ഭാഗമായാണ്.
ബെംഗളൂരു: കർണാടകത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി മാറ്റം എന്ന ആവശ്യം സജീവമാക്കി ഡി.കെ.ശിവകുമാർ വിഭാഗം. സംസ്ഥാന ബജറ്റ് കഴിഞ്ഞാൽ മുഖ്യമന്ത്രി മാറ്റം വേണമെന്നാണ് ആവശ്യം. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ശിവകുമാർ ഇന്ന് ദില്ലിക്ക് തിരിച്ചു.
കെ.സി.വേണുഗോപാൽ മുൻകൈ എടുത്ത് നടത്തിയ പ്രാതൽ ചർച്ചകൾക്ക് ശേഷം അയവു വന്ന ഡി.കെ-സിദ്ധരാമയ്യ തർക്കമാണ് ഒരിടവേളയ്ക്ക് ശേഷം കർണാടകത്തിൽ സജീവമാകുന്നത്. മുഖ്യമന്ത്രി മാറ്റം എന്ന ആവശ്യം വീണ്ടും സജീവമാക്കുകയാണ് ശിവകുമാർ ക്യാമ്പ്. ഇതിന് മുന്നോടിയായി ഡി.കെ വിഭാഗം നേതാക്കൾ വീണ്ടും പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. ആരാധകരുടെ ആവശ്യത്തിൽ തെറ്റ് പറയാനാകില്ലെന്ന് പറഞ്ഞ് പരോക്ഷമായി പിന്തുണയ്ക്കുകയാണ് ശിവകുമാർ.
ഇതിനിടയിലാണ് അദ്ദേബം ഇന്ന് ദില്ലിക്ക് തിരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച പ്രീ ബജറ്റ് യോഗത്തിൽ പങ്കെടുക്കാതെയാണ് യാത്ര. കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ വകുപ്പിന്റെ കാര്യങ്ങൾ പറയുമെന്നും ഡി.കെ. വിശദീകരിച്ചു. പിന്നാലെ അധികാര കൈമാറ്റ ധാരണ രഹസ്യമായി ഉണ്ടാക്കിയ ഒന്നല്ല എന്ന് ഓർമിപ്പിക്കുകയും ചെയ്തു.
