ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം അണയ്ക്കാൻ പോയ അഗ്നിരക്ഷാസേനയുടെ വാഹനം തടഞ്ഞ കാറുടമയ്ക്കെതിരെ കർശന നടപടി. സംഭവത്തിൽ കുത്തിയതോട് സ്വദേശി സുജിത്തിനെതിരെ പൊലീസ് കേസെടുക്കുകയും മോട്ടോർ വാഹന വകുപ്പ് ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇയാളുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് ഗോഡൗണിലുണ്ടായ തീപിടിത്തം അണയ്ക്കാൻ പോയ അഗ്നിരക്ഷാസേനയുടെ വാഹനം തടഞ്ഞ കാറുടമയ്ക്കെതിരെ കർശന നടപടി. കുത്തിയതോട് കോടന്തുരുത്ത് സ്വദേശി സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള KL 32 V 7934 എന്ന നമ്പറിലെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പ് സുജിത്തിൻ്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ പൊന്നാംവെളിയിൽ വെച്ചായിരുന്നു സംഭവം. സൈറൺ മുഴക്കി പാഞ്ഞെത്തിയ ഫയർഫോഴ്സ് യൂണിറ്റിന് വഴി നൽകാതെ ഏറെ ദൂരം ഇയാൾ കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. ഓരോ സെക്കൻഡും വിലപ്പെട്ട രക്ഷാപ്രവർത്തന സമയത്ത് ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.


