തനിക്ക് ലഭിച്ച വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണെന്നും പരാതി അറിയിച്ചതിന് പിന്നാലെ അധികൃതർ വീട് പൂട്ടിയെന്നും നൗഫൽ പറഞ്ഞു.
വയനാട്: ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയാക്കാത്തതിൽ ആശങ്കയെന്ന് ചൂരൽമല ദുരന്തബാധിതർ. 178 വീടുകൾ എങ്കിലും എത്രയും വേഗം പൂർത്തീകരിക്കണം. കൈമാറിയ ഭൂരിഭാഗം വീടുകളും താമസ യോഗ്യമല്ലെന്നും വിമർശനം ഉയരുന്നു. അതേസമയം തനിക്ക് ലഭിച്ച വീട്ടിലെ മേൽക്കൂരയിൽ വിള്ളൽ വീണെന്ന് ചൂരൽമല സ്വദേശി നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി അറിയിച്ചതിന് പിന്നാലെ അധികൃതർ വീട് പൂട്ടിയെന്നും നൗഫൽ പറഞ്ഞു. വയനാട് ടൗൺഷിപ്പിലെ നിർമ്മാണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഫെയ്സ് വണ്ണിലെ 178 വീടുകൾ പോലും ഇനിയും താമസയോഗ്യമായിട്ടില്ല. 40 വീടുകൾ മാത്രമാണ് താമസയോഗ്യമായതെന്നാണ് ജില്ലാ ഭരണകൂടം ദുരന്തബാധിതരോട് വ്യക്തമാക്കിയത്. ടൗൺഷിപ്പിലെ മറ്റ് ഫേസുകളിലെ നിർമ്മാണത്തിലും അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരായ 1184 പേർക്കുള്ള ഒമ്പതിനായിരം രൂപ സഹായവും മുടങ്ങി. ദുരന്തബാധിതർക്കുള്ള ഫുഡ് കൂപ്പണും ഇതുവരെ ലഭിച്ചില്ല.
ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായി നൂറ് വീട് വാഗാദാനം ചെയ്ത കോണ്‍ഗ്രസ് ഭൂമിയില്‍ ഒരു പണിയും തുടങ്ങാത്ത സാഹചര്യത്തില്‍ സിപിഎം വിമർശനം കടുപ്പിക്കുകയാണ്. പിരിച്ചെടുത്ത പണം എത്രയെന്ന് വെളിപ്പെടുത്താത്തില്‍ ദുരൂഹത കൂടി ആരോപിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം പണത്തിന്റെ കണക്ക് പുറത്ത് വിട്ടത്. രണ്ട് അക്കൗണ്ടുകള്‍ വഴിയായി അഞ്ച് കോടി 38 ലക്ഷമാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്ന് സണ്ണിജോസഫ് പറഞ്ഞു. പദ്ധതിക്കായി ഭൂമി വാങ്ങിയതിന് ആറ് കോടി പതിനെട്ട് ലക്ഷം ചെലവായി. പിരിച്ചെടുത്തതില്‍ കൂടുതല്‍ തുക വന്നതിനാല്‍ 97 ലക്ഷം രൂപ പാര്‍ട്ടി അധികമായി നല്‍കിയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭൂമിയില്‍ മാതൃക വീടിന്റെ നിര്‍മാണം തുടങ്ങാനുള്ള അനുമതി ലഭിച്ചു. എന്നാല്‍ വീട് നിര്‍മാണം എന്ന് തുടങ്ങുമെന്നതില്‍ ഇനിയും വ്യക്തതയായിട്ടില്ല.


