ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ മറവിൽ തട്ടിപ്പ്. യുവാക്കൾക്ക് പരിശീലനം നടത്തിയെന്ന് കാട്ടി ഏജൻസികൾ വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം: പാവപ്പെട്ട യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയുടെ മറവിൽ വൻ തട്ടിപ്പ് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ. ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ മറവിൽ യുവാക്കൾക്ക് പരിശീലനം നടത്തിയെന്ന് കാട്ടി ഏജൻസികൾ വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാവപ്പെട്ട യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയുടെ പേരിലാണ് സംസ്ഥാനത്ത് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ സംസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തിയതോടെയാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. തട്ടിപ്പിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നെന്നാണ് നിഗമനം. ഓപ്പറേഷൻ സ്കിൽ ഗാർഡ് എന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ഗ്രാമീണമേഖലയിലെ യുവാക്കൾക്ക് തൊഴിൽ പരിശീലനവും തൊഴിലും നൽകാനുളള കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയാണ് ഗ്രാമീൺ കൗശല്യ യോജന. പദ്ധതി നടപ്പാക്കുന്ന 47 ഏജൻസികളുടെ ഓഫീസുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. വ്യാജ അഡ്മിഷൻ നൽകിയും വ്യാജ ശമ്പള രേഖകളുണ്ടാക്കിയും ഏജൻസികൾ ഫണ്ട് തട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

