കോഴിക്കോട് അടച്ചിട്ട വീടുകളില്‍ കവര്‍ച്ച നടത്തിയ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി. സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന്റെയും ആക്രിക്കച്ചവടത്തിന്റെയും മറവില്‍ വീടുകള്‍ നിരീക്ഷിച്ച് രാത്രി മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതി. 

കോഴിക്കോട്: സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന്റെയും ആക്രിക്കച്ചവടത്തിന്റെയും മറവില്‍ അടച്ചിട്ട വീടുകളില്‍ കവര്‍ച്ച പതിവാക്കിയ സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തികേയന്‍, കാര്‍ത്തി മുരുകേശന്‍ എന്നിവരാണ് പിടിയിലായത്. സംഘത്തില്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയില്‍ ദേശീയ പാതയ്ക്കരികിലെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം. പകല്‍ സമയങ്ങളില്‍ ആക്രിക്കച്ചവടവും സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്ങുമാണ് ജോലി. ആള്‍താമസമില്ലാത്ത വീടുകള്‍ പകല്‍ സമയങ്ങളില്‍ നോക്കി വെച്ച് രാത്രിയില്‍ വന്ന് കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. എട്ടോളം വീടുകളില്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തിയതായി പയ്യോളി പോലീസ് പറഞ്ഞു. പ്രതികള്‍ കഴിഞ്ഞ രണ്ടു മാസമായി ഇത്തരത്തില്‍ കവര്‍ച്ച നടത്തുന്നുണ്ട്. സഹികെട്ട നാട്ടുകാര്‍ കള്ളന്മാരെ പിടികൂടാന്‍ ജാഗ്രത സമിതി രൂപീകരിച്ചിരുന്നു. കവര്‍ച്ച നടന്ന സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച ക്യാമറ ദൃശ്യങ്ങളിലെല്ലാം ഒരു ഗുഡ്‌സ് ഓട്ടോ ഉണ്ടായിരുന്നു. ഈ ഗുഡ്‌സ് ഓട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.