പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അഭിനന്ദിച്ച ശശി തരൂർ, എൽഡിഎഫ് സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്ന് വിമർശിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അഭിനന്ദിച്ച് ശശി തരൂർ എംപി. കാസർഗോഡ് നിന്ന് തുടങ്ങിയ യാത്ര വളരെ ഭംഗി ആയി മുന്നോട്ട് കൊണ്ട് പോകുന്നു. എൽ ഡി എഫ് സർക്കാർ കേരളത്തെ കടത്തിൽ ആക്കി. കേരളം നിലവിൽ ഒരു ഓൾഡ്എജ് ഹോം ആയി. നാടിന്റെ ഭാവിയെ കുറിച്ച് സിപിഎമ്മിന് ചിന്ത ഇല്ല. അങ്ങനെ ചിന്തിക്കുന്ന സർക്കാർ ആകും യു ഡി എഫിന്റേത്. സംസ്ഥാനത്തെ കർഷകരുടെ അവസ്ഥ ഇന്ന് മോശമാണ്. കർഷകർക്ക് നേട്ടം ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥയാണ്. കേരളത്തിലെ ആരോഗ്യ- വിദ്യാഭ്യാസ മേഖല ആകെ തകർന്നു. കേരള മോഡൽ എന്നാൽ കടം മോഡൽ. ശമ്പളം കൊടുക്കാൻ പോലും സർക്കാരിൻ്റെ കൈയിൽ പണം ഇല്ല. ജനക്ഷേമ പ്രവർത്തനത്തിന് സർക്കാരിൻ്റെ കൈയിൽ പണമില്ല. യു ഡി എഫ് വന്നാൽ കേരളത്തിൽ നിക്ഷേപം കൊണ്ടുവരും. വ്യവസായികളുടെ ആത്മഹത്യ നടക്കുന്ന നാടായി കേരളം. യു ഡി എഫ് വന്നാൽ സംസ്ഥാനത്ത് നിക്ഷേപ സംരക്ഷണ ആക്ട് കൊണ്ടുവരുന്നത് ആലോചനയിലാണ്. നിക്ഷേപം വന്നാൽ യുവാക്കൾക്ക് തൊഴിൽ സാധ്യത വർധിക്കുമെന്നും ശശി തരൂർ പറഞ്ഞു.
സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെയും ശശി തരൂർ എംപി പരിഹസിച്ചു. പേര് മാറുമ്പോൾ ഇംഗ്ലീഷ് ഭാഷയിൽ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ എന്ത് മാറ്റം വരുമെന്നാണ് തരൂർ ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് പരിഹസിച്ച തരൂർ, പുതിയ പേരിനായി മുഖ്യമന്ത്രിക്ക് വേണമെങ്കിൽ ഒരു മത്സരം നടത്താമെന്നും എക്സിൽ കുറിച്ചു. കേരളം എന്നാകുമ്പോൾ നിവാസികളെ കേരളമൈറ്റ് എന്നാണോ വിളിക്കേണ്ടത്? കേൾക്കുമ്പോൾ അതൊരു അണുവിനെപ്പോലുണ്ട് കേരളമീയൻ എന്ന് വിളിച്ചാൽ അതൊരു അപൂർവ്വ ധാതുവിനെപ്പോലെയും തോന്നും. പലരും കേരളത്തിന്റെ പേര് തെറ്റായി 'കരേള' എന്ന് ഉച്ചരിക്കാറുണ്ടെന്നും തരൂർ പറഞ്ഞു. അത് കയ്പ്പേറിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം സ്പെല്ലിംഗ് ശരിയാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തിന്റെ പേര് മാറ്റാനുള്ള ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചത് ബില്ല് ആദ്യം കേരള നിയമസഭയുടെ അംഗീകാരത്തിനായി അയക്കും. അതിനുശേഷം പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
