വീട്ടില്‍ ആളില്ലാത്ത സമയത്ത് വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച. കോഴിക്കോട് മുക്കത്തിനടുത്ത് നെല്ലിക്കാപറമ്പിലാണ് വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്

കോഴിക്കോട്: വീട്ടില്‍ ആളില്ലാത്ത സമയത്ത് വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച. കോഴിക്കോട് മുക്കത്തിനടുത്ത് നെല്ലിക്കാപറമ്പിലാണ് വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. അഞ്ച് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 8000 രൂപയോളവും നഷ്ടപ്പെട്ടതായാണ് വിവരം. നെല്ലിക്കാപറമ്പ് എയര്‍പോര്‍ട്ട് റോഡിന് അരികിലുള്ള നെടുങ്ങാട്ട് ജോസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ജോസും കുടുംബവും എറണാകുളത്തെ മകളുടെ വീട്ടില്‍ പോയതായിരുന്നു. രാവിലെ പതിവുപോലെ വീട്ടുജോലിക്കായെത്തിയ സ്ത്രീയാണ് വീടിന്‍റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു. വീട്ടുകാര്‍ പിന്നീട് മുക്കം പൊലീസില്‍ ബന്ധപ്പെടുകയായിരുന്നു. കല്ല് ഉപയോഗിച്ചാണ് മോഷ്ടാവ് വാതില്‍ തകര്‍ത്തതെന്നാണ് സൂചന. ഇതിനായി ഉപയോഗിച്ചതെന്നു കരുതുന്ന കല്ല് വീടിന്റെ മുറ്റത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.