പരാതി ഉന്നയിച്ചപ്പോൾ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് വീണ്ടും വൈദ്യപരിശോധന നടത്താനുള്ള പൊലീസ് തീരുമാനം.
കൊല്ലം: കായംകുളത്തെ ലൈംഗിക അതിക്രമക്കേസിൽ ഇരയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്. പരാതി ഉന്നയിച്ചപ്പോൾ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് വീണ്ടും വൈദ്യപരിശോധന നടത്താനുള്ള പൊലീസ് തീരുമാനം. അതേസമയം സംഭവം നടന്ന് പതിനൊന്നു ദിവസം പിന്നിട്ട ശേഷം എന്തിനാണ് വൈദ്യ പരിശോധന നടത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഐടി ജീവനക്കാരിയായ ഇരയുടെ വിശദമായ മൊഴി ഇന്നലെ തിരുവനന്തപുരത്തെത്തി കായംകുളം ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രതി സിനിൽ സബാദ് ഭീഷണിപ്പെടുത്തിയെന്നും, കേസിൽ നിന്ന് പിന്മാറാൻ ഒപ്പം ഉള്ളവർക്ക് പണം വാഗ്ദാനം ചെയ്തെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സിനിൽ സബാദ് നെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും പൊലീസ് പറഞ്ഞു.
ഏപ്രിൽ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തിൽപ്പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. സംഭവത്തിൽ പതിനൊന്ന് ദിവസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള യുവതിയുടെ പരാതി ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. പിന്നാലെ ഡിജിപി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടുകയായിരുന്നു. എന്നാൽ കേസ് എടുക്കുന്നതിലും തുടർ നടപടികളിലും കായംകുളം പൊ ലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതി സിനിൽ സബാദിനെതിരെ ചുമത്തിയ വകുപ്പുകൾ ഏഴു വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങൾ ആയതിനാലാണ് നോട്ടീസ് നൽകി വിട്ടയച്ചതെന്നാണ് വിശദീകരണം.
കായംകുളം എസ്എച്ച്ഓയ്ക്കെതിരെ പരാതിക്കാരി ആക്ഷേപം ഉയർത്തിയ സാഹചര്യത്തിൽ അന്വേഷണചുമതല കായംകുളം ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. എറണാകുളം ഡിഐജി അരുൺ ബി.കൃഷ്ണയുടെ നിർദേശപ്രകാരമാണ് തീരുമാനം. അതേസമയം പൊലീസ് നോട്ടീസ് നൽകി വിട്ടയച്ച സിനിൽ സബാദിനെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ കായംകുളം യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു സിനിൽ സബാദ്.


