ഭരണ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യൻ പിണറായി വിജയൻ ആണെന്നുമുള്ള ഫലങ്ങളിലാണ് സിപിഎം പ്രതീക്ഷ. സുരക്ഷിത സീറ്റുമായി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഈ ഘട്ടത്തിലും നേതാക്കൾ ആവർത്തിക്കുന്നത്.
തിരുവനന്തപുരം: പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത് തുടർ ഭരണത്തിന്‍റെ ശക്തമായ സൂചനകളെന്ന് വിലയിരുത്തി എൽഡിഎഫ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യൻ പിണറായി വിജയൻ ആണെന്നുമുള്ള ഫലങ്ങളിലാണ് സിപിഎം പ്രതീക്ഷ. സുരക്ഷിത സീറ്റുമായി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഈ ഘട്ടത്തിലും നേതാക്കൾ ആവർത്തിക്കുന്നത്.
എക്സിറ്റല്ല - ഇൻ തന്നെയെന്ന് ആവർത്തിക്കാൻ ഇടത് നേതൃത്വം നിരത്തുന്നത് പല കാരണങ്ങളാണ്. പുറത്ത് വന്ന സർവെകളെല്ലാം പറയുന്നത് നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ്. അതുതന്നെയാണ് ഇടത് പ്രതീക്ഷയെന്നും നേതാക്കൾ പറയുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരം ഇല്ല. മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് ഏറെ ആളുകളും പറയുന്നത് പിണറായി വിജയന്‍റെ പേരാണ്. ഒരാശങ്കയും ഇല്ലെന്ന് മാത്രമല്ല ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ് സർവെയെന്നാണ് പൊതു വിലയിരുത്തൽ.
തെരഞ്ഞെടുപ്പിന് ശേഷവും 2021ലേതിന് സമാനമായ നൂറ് സീറ്റ് അവകാശവാദമൊന്നും എൽഡിഎഫ് കണക്കിലുണ്ടായിരുന്നില്ല. ന്യൂനപക്ഷ ഏകീകരണവും മതസാമുദായിക നിലപാടുകളുമെല്ലാം സമ്മതിച്ചാലും അതൊരു സംസ്ഥാന വ്യാപക പ്രതിഭാസമെന്ന് ഇടതുമുന്നണി സമ്മതിക്കുന്നുമില്ല. 56 സിപിഎം എംഎൽഎമാർ അടക്കം സിറ്റിംഗ് സീറ്റുകളിലെ മത്സരവും സർക്കാരിന്‍റെ വികസന നേട്ടങ്ങളും എല്ലാം വിലയിരുത്തിയാണ് സുരക്ഷിത ഭരണം ഉറപ്പിക്കുന്ന സീറ്റ് കണക്ക് ഇടത് ക്യാമ്പുകൾ കണക്ക് കൂട്ടുന്നതും. അറുപത് സീറ്റിൽ ഉറച്ച വിജയ പ്രതീക്ഷയും മുപ്പതോളം സീറ്റിലെ കടുത്ത മത്സരവും കണക്കിലെടുത്താൽ പോലും ഫലം തുടർ ഭരണമല്ലേ എന്നാണ് ഈ കണക്കിന്‍റെ അടിസ്ഥാനം. മുഖ്യമന്ത്രി അടക്കം പ്രകടിപ്പിക്കുന്ന ആത്മവിശ്വാസവും ഇടത് ക്യാമ്പിന് നൽകുന്നത് ആശ്വാസമാണ്. പക്ഷെ അപ്പോഴും ഒരു എക്സിറ്റ് പോളും ഭരണത്തുടർച്ച പ്രവചിക്കാത്തത് നെഞ്ചിടിപ്പേറ്റുന്നുമുണ്ട്.



