കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിയായ വിഷ്ണു, കല്ലുപ്പ് കാണിച്ച് എംഡിഎംഎ ആണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എക്‌സൈസിനെ വെല്ലുവിളിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. 

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ എക്‌സൈസിനെ വെല്ലുവിളിച്ച യുവാവ് ഒടുവില്‍ തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി വിഷ്ണുവാണ് തന്റെ കൈയബദ്ധം കൊണ്ട് വീണ്ടും വൈറലായത്. കല്ലുപ്പ് കൈവശം വെച്ച് അത് എംഡിഎംഎ ആണെന്ന് പറഞ്ഞ് ഇയാള്‍ റീല്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു. മിസ്റ്റര്‍ ബുദ്ധന്‍ എന്ന ഇന്‍സ്റ്റ അക്കൗണ്ടിലാണ് ഇയാള്‍ ലഹരിമരുന്ന് എന്ന തരത്തില്‍ പ്രചാരണം നടത്തിയത്. ലഹരി മരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള റീലാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. ലഹരി കൈവശമുണ്ടെന്നും തന്നെ അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. 

വിഷയം ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംഭവം പരിശോധിച്ചു. ചോദ്യം ചെയ്തപ്പോള്‍ കല്ലുപ്പാണ് താന്‍ എംഡിഎംഎ ആയി കാണിച്ചതെന്ന് വിഷ്ണു ഏറ്റുപറയുകയായിരുന്നു. പിന്നീട് ഉണ്ടായതെല്ലാം സൂചിപ്പിച്ചുകൊണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ തന്നെ മറ്റൊരു റീല്‍ കൂടി ചെയ്യുകയും ചെയ്തു.