കഴിഞ്ഞ മെയ് മാസത്തിലാണ് സുരേന്ദ്രൻ ഇരുചക്ര വാഹനത്തിൽ നിന്ന് വീണത്. ചാത്തങ്ങോട്ടുപുറം റോഡിൽ മഴയത്ത് തെന്നി വീണത് ആണ്. അപകടത്തിന് പിന്നാലെ അസഹ്യ വേദന അനുഭവപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് നേരെ പോയത്.
മലപ്പുറം: ബൈക്കിൽ നിന്ന് വീണു പരിക്ക് പറ്റിയ കൈ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വളഞ്ഞതായി ആരോപണം. വണ്ടൂർ പേരൂർ സ്വദേശി മങ്ങംപറമ്പിൽ സുരേന്ദ്രനാണ് ദുരനുഭവം ഉണ്ടായത്. ഇനി വളവ് മാറ്റണം എങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചതെന്നു സുരേന്ദ്രൻ. ഹോട്ടൽ ജീവനക്കാരൻ ആയ സുരേന്ദ്രൻ ഇപ്പോൾ വേദന സഹിച്ചാണ് മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് സുരേന്ദ്രൻ ഇരുചക്ര വാഹനത്തിൽ നിന്ന് വീണത്. ചാത്തങ്ങോട്ടുപുറം റോഡിൽ മഴയത്ത് തെന്നി വീണത് ആണ്. അപകടത്തിന് പിന്നാലെ അസഹ്യ വേദന അനുഭവപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് നേരെ പോയത്. അവിടുത്തെ ചികിത്സ കൈയ്യുടെ ഷേപ്പ് തന്നെ മാറ്റി. സുരേന്ദ്രൻ ചികിത്സാ നാളുകൾ ഓർത്തെടുക്കുന്നതിങ്ങനെ. ആദ്യം മൂന്നു ആഴ്ച കൈ കെട്ടി. എല്ലാം ശരിയാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നിട്ടും മാറ്റം കണ്ടില്ല. അപ്പോൾ പ്ലാസ്റ്റർ ഇട്ടു. ഭേദം ആയില്ല. ഒടുവിൽ ഡോക്ടർമാർ തീർപ്പ് എഴുതി, ഇനി സർജറി വേണമെന്ന്.
ആശുപത്രിയിൽ എത്തുന്നവർക്ക് എന്ത് ചികിത്സയാണ് നൽകേണ്ടത് എന്ന് പോലും മനസ്സിലാക്കാൻ ഡോക്ടർമാർക്ക് വിവരമില്ലേ എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. ഇനിയൊരു പരീക്ഷണത്തിനു ഒരുക്കമല്ല സുരേന്ദ്രൻ. പേടി കൊണ്ടാണ്. ഇപ്പോൾ വേദന സഹിച്ചു കഴിയുന്നു. നിലവിൽ ആശുപത്രിക്കു പരാതി ഒന്നും കിട്ടിയിട്ടില്ല എന്നും വിവരം അറിഞ്ഞ പശ്ചാത്തലത്തിൽ ചികിത്സാ രേഖകൾ പരിശോധിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പരാതി കൊടുത്തിട്ട് ഒരു കാര്യമില്ലെന്നും അതിനു പിറകെ പായാൻ നേരമില്ലെന്നും സുരേന്ദ്രനും പറയുന്നു.

