ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായത് ഗുരുതര വീഴ്ച. അഞ്ചുവര്‍ഷത്തോളമായി താൻ വേദന കടിച്ചമര്‍ത്തുകയായിരുന്നുവെന്നും പലപ്പോഴായി വയറുവേദന വരുമ്പോള്‍ ചികിത്സ തേടിയിരുന്നുവെന്നും ഉഷാ ജോസഫ്.
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ചുവര്‍ഷം ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിലുണ്ടായത് ഗുരുതര വീഴ്ച. ബുധനാഴ്ച സ്വകാര്യ ലാബിൽ നടത്തിയ എക്സറേ പരിശോധനയിലാണ് വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. അഞ്ചുവര്‍ഷത്തോളമായി താൻ വേദന കടിച്ചമര്‍ത്തുകയായിരുന്നുവെന്നും പലപ്പോഴായി വയറുവേദന വരുമ്പോള്‍ ചികിത്സ തേടിയിരുന്നുവെന്നും ഉഷാ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കത്രിക കണ്ടെത്തിയതിനെതുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോയി ഡോക്ടറെ കണ്ടപ്പോള്‍ ആവശ്യമായ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയിൽ അഡ്മിറ്റായശേഷം ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്നുമാണ് അറിയിച്ചത്. എന്നാൽ, ഇനിയും വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് പോകാൻ പേടിയാണെന്നും അങ്ങോട്ട് പോകില്ലെന്നും കണ്ണീരോടെ ഉഷ പറഞ്ഞു.
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി കോവിഡ് സമയത്താണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് 2021 മെയ് അഞ്ചിന് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ ചെയ്തു. തുടര്‍ന്ന് രണ്ടുദിവസത്തിനുശേഷം ആശുപത്രിയിൽ നിന്ന് മടങ്ങി. ശസ്ത്രക്രിയക്കുശേഷം വയറുവേദന അനുഭവപ്പെടുമ്പോള്‍ അടുത്തുള്ള ആശുപത്രിയിൽ പോയി ചികിത്സ തേടുകയായിരുന്നു. പല മരുന്നുകളും കഴിച്ചു. വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയക്കുകയായിരുന്നുവെന്നും ഉഷ ആരോപിച്ചു. മൂത്രത്തിൽ കല്ലാണെന്ന് കരുതി വേദനയ്ക്ക് മരുന്നും ചികിത്സയും തുടരുകയായിരുന്നു. ഇതിനിടയിൽ ദിവസങ്ങള്‍ക്ക് മുമ്പ് മൂത്രത്തിൽ നിന്ന് രക്തം വരാൻ തുടങ്ങി. തുടര്‍ന്ന് ബുധനാഴ്ച സ്വകാര്യ ലാബിൽ നിന്ന് എക്സറേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത്. തുടര്‍ന്ന് വണ്ടാനം മെഡിക്കൽ കോളേജില്‍ പോവുകയായിരുന്നു. അഞ്ചുവര്‍ഷത്തോളമായി വേദന തിന്നാണ് ജീവിക്കുന്നത്. എല്ലാത്തിനും മോൻ കൂടെയുണ്ടായിരുന്നു. പല ഡോക്ടര്‍മാരെയും കാണിച്ചിട്ടും കത്രിക ഉണ്ടെന്ന് കണ്ടെത്താനായില്ല. ഇപ്പോള്‍ കത്രിക കണ്ടെത്തിയശേഷം മുറ്റം അടിച്ചുവരണ്ടാ, തുണി അലക്കണ്ടാ എന്നൊക്കെയാണ് ഡോക്ടര്‍ പറയുന്നത്. അഞ്ചുവര്‍ഷമായി കത്രിക ഉണ്ടെന്ന് അറിയാതെ ഇതൊക്കെ താൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും വേദനയോടെ ഉഷ പറഞ്ഞു.
മൂത്രത്തിൽ കല്ലാണെന്ന് പറഞ്ഞതെന്നും അതിന്‍റെ ചികിത്സയുമായി മുന്നോട്ടുപോവുകയായിരുന്നുവെന്നും മറ്റു വണ്ടാനത്ത് നടത്തിയ ശസ്ത്രക്രിയ അല്ലാതെ മറ്റു ശസ്ത്രക്രിയയൊന്നും നടത്തിയിരുന്നില്ലെന്നും ഉഷയുടെ മകൻ ഷിബിൻ പറഞ്ഞു. നഷ്ടപരിഹാരമൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് നൽകാനാകില്ലെന്നും കേസ് കൊടുക്കണമെങ്കിൽ കൊടുക്കാമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഷിബിൻ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് പോകണമെങ്കിൽ രണ്ടു ലക്ഷത്തിലധികം ചെലവ് വരും. അതിനാൽ ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകേണ്ടതുണ്ട്. തുടര്‍ ചികിത്സയിലടക്കം ഇടപെടലുണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്. ഒരു തരത്തിലും നീതീകരിക്കാൻ കഴിയാത്ത അനാസ്ഥയാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് എച്ച് സലാം എംഎൽഎ പ്രതികരിച്ചു.ഡോക്ടർ ജോലിയിൽ നിന്നും വിരമിച്ചാലും അവർ ഈ നാട്ടിൽ ജീവിക്കുന്നില്ലേയെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ചികിത്സയ്ക്ക് ആവശ്യമായ സഹായം ചെയ്യുമെന്നും എച്ച് സലാം പറഞ്ഞു.വാര്‍ത്തക്ക് പിന്നാലെ എച്ച് സലാം എംഎൽഎ ഉഷയുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കി.



