ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി, ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും. മൂന്ന് മണിക്ക് വെപ്പമൂട് നിന്ന് തുടങ്ങുന്ന റോഡ്ഷോ, വടശ്ശേരിയിലാണ് അവസാനിക്കുക.

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നാഗർകോവിലിൽ പ്രധാനമന്ത്രി ഇന്ന് റോഡ് ഷോ നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനം ഇറങ്ങുന്ന നരേന്ദ്ര മോദി, ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്ക് പോകും. മൂന്ന് മണിക്ക് വെപ്പമൂട് നിന്ന് തുടങ്ങുന്ന റോഡ്ഷോ, വടശ്ശേരിയിലാണ് അവസാനിക്കുക. എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എടപ്പാടി പളനിസാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ അണ്ണാമലൈ തുടങ്ങിയവരും പങ്കെടുക്കും റോഡ്ഷോയിൽ പങ്കെടുക്കും. അതേസമയം മണ്ഡല പുനർനിർണയ നീക്കത്തിൽ മോദിക്കെതിരെ മുഖ്യമന്ത്രി സ്റ്റാലിൻ ശക്തമായി പ്രതികരിച്ചതിന് തൊട്ടടുത്ത ദിവസമാണ് റോഡ്ഷോ. സ്റ്റാലിൻ ഇന്ന് ധർമ്മപുരി, സേലം ജില്ലകളിൽ പര്യടനം നത്തും. ഈ മാസം 23നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. രാവിലെ 11.30ന് ചെന്നൈയിലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയൽ എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്തത്. സംസ്ഥാനത്ത് 27 സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വെല്ലൂർ, തിരുപ്പത്തൂർ എന്നീ ജില്ലകളിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ എന്നിവിടങ്ങളിലാണ് പ്രചാരണം നടത്തിയത്. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ചെന്നൈയിൽ പ്രചാരണം നടത്തിയിരുന്നു.

പെരമ്പൂരിൽ വിജയ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ആർ ഡി ശേഖർ, എൻഡിഎ സ്ഥാനാർത്ഥി തിലകഭാമ എന്നിവരുടെ വാദം. സ്റ്റാലിൻ സർക്കാരിൻ്റെ ക്ഷേമപദ്ധതികളെ കുറിച്ച് പറയുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ആർ ഡി ശേഖറിൻ്റെ ലക്ഷ്യമാണ്. വനിതകളുടെ വോട്ടുറപ്പിക്കാൻ ഡിഎംകെയും ടിവികെയും ശ്രമിക്കുമ്പോൾ വനിതയെ സ്ഥാനാർത്ഥിയാക്കിയാണ് എൻഡിഎ പരീക്ഷണം. പിഎംകെ ട്രഷററും എഴുത്തുകാരിയുമായ തിലകഭാമയാണ് മത്സരിക്കുന്നത്.