കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കാൻ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ്, പെൺകുട്ടിയെയും പങ്കാളിയെയും കണ്ടെത്താനാകാതെ മടങ്ങി. ഇരുവരും അജ്ഞാത കേന്ദ്രത്തിൽ തുടരുകയാണ്. തങ്ങൾക്കെതിരായ വ്യാജ പ്രചാരണത്തിൽ കേരള പൊലീസ് കേസെടുക്കാത്തതിനാൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദമ്പതികൾ.
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവും കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരിച്ചുപോയി. പെൺകുട്ടിയെയും പങ്കാളിയെയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് നാട്ടിലേക്ക് തിരിച്ചത്. അതേസമയം, പെണ്‍കുട്ടിയും പങ്കാളിയും രഹസ്യകേന്ദ്രത്തില്‍ തുടരുകയാണ്. തനിക്കെതിരെ വ്യാജ രേഖ ചമച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ ഇതുവരെ കേരള പൊലീസ് കേസെടുത്തിട്ടില്ല. ഉത്തർപ്രദേശ് സ്വദേശിക്ക് എതിരെയാണ് പെൺകുട്ടി പറത്തി നൽകിയത്. കേസെടുക്കാത്തതിനാൽ പെൺകുട്ടിക്ക് രഹസ്യമൊഴി നൽകാൻ സാധിക്കില്ല. പൊലീസ് നടപടി വൈകുന്നതിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പെൺകുട്ടിയും ഭർത്താവും.
കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞിരുന്നു. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നതായാണ് വിവരം. പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല.
