മഹാവിഷ്ണു ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിൽ വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ് രംഗത്ത്. ക്ഷേത്ര പുനർനിർമ്മാണത്തിന് പിന്തുണ നൽകിയവർക്കുള്ള നന്ദിസൂചകമായി സംഘാടകരുടെ അനുമതിയോടെയാണ് ഗാനം ആലപിച്ചതെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
കൊച്ചി: ക്ഷേത്രത്തിലെ പരിപാടിക്കിടെ ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചതിൽ വിശദീകരണവുമായി നന്ദഗേവിന്ദം ഭജൻസ്. സോഷ്യൽമീഡിയ പേജിലാണ് വിശദീകരണം. അടുത്തിടെ നടന്ന ഭജനവുമായി ബന്ധപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും പരിപാടി ഒരു ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നുവെന്നും അവർ വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചുവെന്ന് ക്രിസ്ത്യൻ ഭക്തിഗാനം പാടിയ സംഭവത്തിൽ വിശദീകരിച്ചു.
വിവിധ രീതികളില്‍ നിരവധി ആളുകള്‍ പിന്തുണച്ച സംരംഭം. അതില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചു. പൂര്‍ണമായും ഭക്തിഭാവത്തോടെയാണ് ഞങ്ങള്‍ ഈ പരിപാടി അവതരിപ്പിച്ചതെന്നും യാതൊരു പ്രതിഫലവും സ്വീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചു. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഞങ്ങള്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല.
ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍, ആ വികാരം ഞങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നുവെന്നും നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ലെന്നും അവർ കുറിച്ചു. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്തയെന്നും ഇവർ വ്യക്തമാക്കി.
ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജൻസ് പാടിയത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു പരിപാടി. പിന്നാലെ നന്ദഗോവിന്ദം ഭജൻസിനെ പുകഴ്ത്തി നിരവധിപേർ രംഗത്തെത്തി. എന്നാൽ, ചിലർ വിമർശനവുമായും രംഗത്തെത്തി.
