കക്ഷി നേതാക്കളുടെ ചർച്ചയിൽ ഭരണനിര പങ്കെടുത്തു. സ്പീക്കറുടെ ഓഫീസിൽ നിന്ന് വളിച്ചപ്പോഴാണ് പ്രതിപക്ഷം വരുന്നില്ലെന്ന് അറിഞ്ഞത്. ഏത് പ്രതിപക്ഷത്തിനും ആവശ്യം ഉന്നയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമാണെന്നും പിണറായി പറഞ്ഞു. സ്പീക്കറുടെ നിലപാടിനെ അഭിനന്ദിക്കുന്നു. സ്പീക്കർ സമവായത്തിന് ശ്രമിച്ചു. കക്ഷി നേതാക്കളുടെ ചർച്ചയിൽ ഭരണനിര പങ്കെടുത്തു. സ്പീക്കറുടെ ഓഫീസിൽ നിന്ന് വളിച്ചപ്പോഴാണ് പ്രതിപക്ഷം വരുന്നില്ലെന്ന് അറിഞ്ഞത്. ഏത് പ്രതിപക്ഷത്തിനും ആവശ്യം ഉന്നയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണപ്പാളി വിവാദത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്ന് മൂന്നാം ദിവസമാണ് സഭ സ്തംഭിക്കുന്നത്. ഇന്ന് പ്രതിഷേധം കനത്തതോടെ സഭ നിർത്തിവെച്ചെങ്കിലും കുറച്ച് സമയത്തിനകം സഭ വീണ്ടും ചേരുകയായിരുന്നു.
പ്രതിപക്ഷം എന്താണ് ആവശ്യപ്പെടുന്നത്. എന്തിനും മറുപടി പറയാൻ സർക്കാർ തയ്യാറാണ്. പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു. പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു. സർക്കാർ ഒന്നിനേയും ഭയപ്പെടുന്നില്ല. ഹൈക്കോടതി പരിശോധന നടക്കുന്നുണ്ട്. എല്ലാകാലത്തും ഒരു കുറ്റവാളിയേയും സംരക്ഷിച്ചിട്ടില്ല. അത് രീതിയും അല്ല. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. എസ്ഐടി അന്വേഷണം നടക്കുകയാണ്. സിബിഐ വേണമെന്ന് പ്രതിപക്ഷം പറയുന്നു. കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും ഒന്നും പറയാനില്ല പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഹുമാന്യനായ പ്രതിപക്ഷ അംഗം സുപ്രീംകോടതിയിൽ പോയി തിരിച്ചടി നേരിട്ട മെമ്പർ ചാടിക്കയറാൻ പാകത്തിൽ നിൽക്കുകയാണ്. സീറ്റിൽ വന്നിരുന്നപ്പോ മെല്ലെ നടന്ന് നീങ്ങി. വാച്ച് ആന്റ് വാഡും മനുഷ്യരാണ്. നിശബ്ദ ജീവികളോട് എന്തിനാണ് പ്രതിഷേധം. നിയമസഭയുടെ പ്രിവിലേജ് ഉപയോഗിച്ച് അതിക്രമത്തിന് ശ്രമിച്ചു. വനിതകൾക്ക് നേരെ വരെ പ്രതിഷേധമുണ്ടായെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെ പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ്
തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച വേണമെങ്കിൽ നോട്ടീസ് നൽകണമെന്ന് എംബി രാജേഷ് പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിഷേധം ബഹളം വെക്കുന്നത്. തുടർന്ന് സ്പീക്കർ ക്ഷുഭിതനായി. ഇന്നലെ സഭയുടെ ഗാലറിയിൽ മുഴുവൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അപ്പോഴാണ് പ്രതിഷേധം ബഹളം വെച്ചത്. സ്പീക്കറുടെ മുഖം മറച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം, ബഹളത്തിനിടയിൽ ചോർ ഹേ ചോർ ഹേ മുഴുവൻ ചോർ ഹേ എന്ന് പ്രതിപക്ഷത്തെ മന്ത്രി വി ശിവൻകുട്ടി ആക്ഷേപിച്ചു. ഇതിനിടെ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സ്പീക്കറുടെ അടുത്തേക്ക് എത്താൻ കഴിയാത്ത വിധം തടസ്സം നിന്ന വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മറികടക്കാൻ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമായത്. സഭയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പഴയ ചിത്രം പ്രതിപക്ഷം ഉയർത്തിക്കാട്ടി. ഇതിൽ പ്രകോപിതരായി ഭരണനിരയും പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം നടുത്തളത്തിൽ ഇറങ്ങിയത്. മുഖ്യമന്ത്രിക്ക് ചുറ്റിലും മന്ത്രിമാരുടെ സംഘം നിലയുറപ്പിക്കുകയും ചെയ്തു. മന്ത്രിമാരും പ്രതിഷേധത്തിന് ഇറങ്ങിയതോടെ സഭ അലങ്കോലമായി. തുടർന്ന് സഭ നിർത്തിവെച്ചതായി സ്പീക്കർ അറിയിക്കുകയായിരുന്നു.



